2012, ഡിസംബർ 27, വ്യാഴാഴ്‌ച

ശരിയും തെറ്റും




അവളവനെ പ്രണയിച്ചു
അച്ഛൻ വില്ലനായി.....
അവന്റെ കൈ പിടിച്ച്‌
തിരിഞ്ഞ്‌ നോക്കാതെ
അവളിറങ്ങി നടന്നു
അവൾക്കവനോട്‌ കടുത്ത
പ്രണയമായിരുന്നത്രെ......! ?

അച്ഛനും, അമ്മയും പിറകിൽ
കണ്ണീർ വാർത്തു
അവർ അവളെ ഒരുപാട്‌
സ്നേഹിച്ചിരുന്നു......

ആദ്യം കൈക്കുകയും, പിന്നീട്‌
മധുരിക്കുകയും ചെയ്തത്‌
നെല്ലിക്കയെങ്കിൽ,
ആദ്യം മധുരിക്കുകയും,
പിന്നെ കൈക്കുകയും ചെയ്തത്‌
അവളുടെ ജീവിതമായിരുന്നു...

ഒടുവിൽ, അച്ഛനാണ്‌ ശരിയെന്ന്‌
തിരിച്ചറിഞ്ഞപ്പോഴേക്കും
മകൾ, തിരുത്താൻ പറ്റാത്ത
ഒരു തെറ്റായി മാറിക്കഴിഞ്ഞിരുന്നു.

2012, ഡിസംബർ 22, ശനിയാഴ്‌ച

മണ്ണ്‌



ആറടി മണ്ണിലുറങ്ങാൻ
ഞാൻ മോഹിച്ചപ്പോൾ,
കാലടിയിലെ മണ്ണ്‌
കവർന്നെടുത്തവരെന്നെ
പരിഹസിച്ചു

2012, ഡിസംബർ 13, വ്യാഴാഴ്‌ച

ഞാനും നീയും




ഞാൻ കറുപ്പും
നീ വെളുപ്പും
ഞാൻ കരയും
നീ കടലും
നിനക്ക്‌ വലതും
എനിക്ക്‌ ഇടതും
നിനക്ക്‌ പകലും
എനിക്ക്‌ രാത്രിയും
കടലും തീരവും
ഒന്ന്‌ ചേർന്നാൽ
തീരം മരിക്കും
എനിക്ക്‌ മരിക്കേണ്ട
അതിനാൽ.......
നമുക്ക്‌ പിരിയാം





2012, ഡിസംബർ 6, വ്യാഴാഴ്‌ച

ചിന്തകൾ



എന്റെ ചിന്തകൾക്ക്‌
ഞാൻ ചിറകുനൽകിയപ്പോൾ
അവർ പറഞ്ഞു
എനിക്ക്‌ ഭ്രാന്താണെന്ന്‌ .......
എന്റെ ചിന്തകളെ
ഞാൻ ബന്ധനത്തിലിട്ടപ്പോൾ
അവർ പറഞ്ഞു ........
ഞാൻ വിഡ്ഢിയാണെന്ന്‌ .
ഒരു വിഡ്ഢിയാകുന്നതിനേക്കാൾ
എനിക്കിഷ്ടം
ഒരു ഭ്രാന്തിയാകുന്നതാണ്‌ !

2012, ഡിസംബർ 5, ബുധനാഴ്‌ച

ഒറ്റ നാണയം









ഒരന്തിക്ക്‌ കൂട്ടിന്നീ ഭ്രാന്തിതൻ
വീട്ടിലെത്തിയവൻ
തന്നതാണീ ഒറ്റ നാണയം
ഇന്ന്‌....ഒറ്റ നാണയം
അരിയായും, ചോറായും,
എന്റെ വിശപ്പിന്റെ
സാന്ത്വനമായും മാറുമ്പോൾ.....
നാളെ..... ഒറ്റ നാണയം
പാപത്തിന്റെ
കരിങ്കൽ ചീളുകളായ്‌
എന്നിടനെഞ്ചിൻ നേർക്ക്‌
ചീറിപ്പാഞ്ഞുവരും...!!?
ഭയമില്ല....... കാരണം
ഒറ്റ നാണയത്തിന്റെ
സംഖ്യ ഗണിക്കുകിൽ
അന്നും......ഇന്നും......എന്നും
സമ്പന്നർ നിങ്ങൾതന്നെ !!


2012, ഡിസംബർ 2, ഞായറാഴ്‌ച

ചുകപ്പ്‌




എന്റെ കുഞ്ഞുന്നാളിൽ ഞാൻ
ചുകപ്പിനെ ഒരുപാട്‌ സ്നേഹിച്ചിരുന്നു.
ഉടുപ്പിലും, റിബ്ബണിലും, കുപ്പിവളകളിലും,
അങ്ങനെ അങ്ങനെ.....
 എന്റേതായ വസ്തുക്കളിൽ മുഴുവനും
ഞാൻ എന്റെ ഇഷ്ടവർണ്ണത്തെ നിറച്ചു.
എന്തിന്‌;...  ഇഷ്ടാനിഷ്ടങ്ങൾ മാറിമറയുന്ന
കൗമാര, യൗവ്വനങ്ങളിൽപ്പോലും
ചുകപ്പ്‌ എന്നെ വിടാതെ പിൻതുടർന്നു.
രക്തത്തിന്റെ നിറമുള്ള വർണ്ണം.
യൗവ്വനത്തിൽ ഞാൻ
ചുകപ്പിന്റെ മാത്രം വക്താവായി.
നീതി-ബോധങ്ങൾ
ചുകപ്പിൽ മുങ്ങിമരിച്ചു.
ചോര കാണുന്നത്‌ എനിക്ക്‌
ഒരുതരം ഹരമായിമാറി...
ഒരിക്കൽ,  അച്ഛൻ.........റോഡരികിൽ
ചുകപ്പിൽ കുളിച്ച്‌ കിടന്നപ്പോൾ......
അപ്പോൾ... അന്നാദ്യമായി
ചുകപ്പിനെ ഞാൻ വെറുത്തു !

2012, നവംബർ 26, തിങ്കളാഴ്‌ച

നാളെ





അക്ഷരം പഠിപ്പിച്ചവനെ
ക്ലാസ്‌മുറിയിൽ വെട്ടിക്കൊന്നപ്പോൾ,
അക്ഷരാർത്ഥത്തിൽ ഞെട്ടിയവർ
ഞങ്ങളായിരുന്നു.....
പിഞ്ചിളം ചുണ്ടുകൾ കോടതിയിൽ
സത്യം വിളിച്ചോതിയപ്പോൾ,
ഭയത്തിന്റെ കരം ഗ്രഹിച്ച്‌
പിന്നിൽനിന്ന്‌ പിറുപിറുത്തവർ
ഞങ്ങളായിരുന്നു.....
പ്രതികൾക്ക്‌ ശിക്ഷ വിധിച്ചപ്പോൾ,
വിടുവായത്തരങ്ങളാവോളം ചൊല്ലിയവർ,
വാഗ്വാദം ചെയ്തരങ്ങു തകർത്തവർ,
ഞങ്ങളായിരുന്നു.....
അധികാരത്തിന്റെ പിൻബലത്തിൽ
അപരാധി നിരപരാധിയായപ്പോൾ,
കൊലപാതകി പുണ്യവാളനായപ്പോൾ,
നീതിപീഠം കണ്ണടച്ചപ്പോൾ,
നെഞ്ചേറ്റിയവർ,
സത്യം മരിച്ചപ്പോൾ കരഞ്ഞവർ,
ഗുരുവിന്റെ ചുടുചോര
നെഞ്ചേറ്റി വാങ്ങിയവർ...
ആ കൊടും ക്രൂരതയിൽ
നിലതെറ്റി വീണവർ...
അവരായിരുന്നു.... ആ കുഞ്ഞു സാക്ഷികൾ !
സത്യം മരിച്ചു, അധർമ്മം ജയിച്ചു
അധികാരമേ നീ അഹങ്കരിക്കേണ്ട
അടിച്ചമർത്താമെന്ന മോഹവും വേണ്ട..
ഇവർ നാളെയുടെ വാഗ്ദാനങ്ങൾ.
നാളെ, ഇവർ തൻ ചോദ്യത്തിൻ മുന്നിൽ
അടിപതറി വീഴും നിന്റെയധികാര സിംഹാസനം,
സത്യം ജയിക്കും, ധർമ്മം ഭരിക്കും,
അവരീ ചരിത്രം തിരുത്തിക്കുറിക്കും

2012, ഒക്‌ടോബർ 28, ഞായറാഴ്‌ച

ഡബൾ സിം



ഇരവും, പകലും
ഭാര്യയും, കാമുകിയും
ചിരിയും, കരച്ചിലും
നീയും, ഞാനും
ഒരിക്കലും ഒന്നുചേരാത്ത
രണ്ടു സമാന്തര രേഖകൾ
എന്റെ പുതിയ സെറ്റിലെ
ഡബൾ സിം പോലെ

2012, ഒക്‌ടോബർ 26, വെള്ളിയാഴ്‌ച

ഇര




ഇരയാണു ഞാൻ
ഈ കേൾക്കുന്ന സിംഹനാദത്തിന്റെ
നാളത്തെ ഇര
ഊരും, പേരുമറിയില്ല
ഉറ്റ ബന്ധുക്കളുമില്ല
ഇരയായ്‌ ജനിച്ചവൾ ഞാൻ
ഇരയായ്‌ മരിക്കണം
ഇന്നാരോ പറഞ്ഞു
"ഇവൾ സിംഹത്തിന്റെ
നാളത്തെ ഇര"
ഇന്നേവരേക്കും സിംഹത്തെ
കണ്ടവളല്ലീ ഞാൻ
കറുപ്പോ, വെളുപ്പോ?
അവന്റെ നിറമറിയില്ല
ശബ്ദം മാത്രം കേൾക്കാം
ചിലപ്പോൾ ഭയാനകം....
ചിലപ്പോൾ ശാന്തം....
നാളെ അവനെന്നെ
കൊന്നു തിന്നുമ്പോൾ
വേദനിക്കുമോ...?
ഇന്നലെ ഞാനൊരു
ദീന രോദനം കേട്ടു
ആരോ പറഞ്ഞു
അതൊരിരയുടെ
നിലവിളിയാണെന്ന്‌
ഇരകൾ..... ! കരയുമോ...?
ചിരിക്കുമോ...? സ്വപ്നം കാണുമോ...?
ഞാൻ....സിംഹത്തിന്റെ
നാളത്തെ ഇര
ചിരിക്കാറില്ല, കരയാറില്ല
നാളെ അവനെന്നെ
കൊന്നു തിന്നുമ്പോൾ
ഒരു വനരോദനം
എന്നിൽനിന്നുമുയർന്നേക്കാം
വിഫലം, നിഷ്പ്രഭം
ഇര...., കരയരുത്‌.., ചിരിക്കരുത്‌,
സ്വപ്നം കാണരുത്‌
ഞാനൊന്നുറങ്ങട്ടെ
ഒരു സ്വപ്നമെങ്കിലും കാണട്ടെ
നാളെ ഇരയായുണരുന്നതിന്മുൻപെ........

2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

ഗുരുസന്നിധിയിൽ



കണ്ടു ഞാനാദ്യമായിട്ടിന്നും
മറ്റെവിടെയും കാണ്മാൻ
സാധിച്ചീടാത്തൊരാത്മ-
സാക്ഷാത്കാരത്തിൻ
അനിർവ്വചനീയാദ്ഭുത ദിവ്യസംഗമം
കണ്ടു ഞാനാ കൺകളിൽ
ജ്വലിച്ചാത്മനിർവൃതി
തേടുമരുണദേവനെ
കണ്ടു ഞാനാ നെറ്റിത്തടത്തിൽ
ജഗന്നാഥന്റെ ചെന്താമരക്കൈകൾ
കണ്ടു ഞാനാ ശിരസ്സിൽ പണ്ടു-
വാമനമൂർത്തി നൽകിയൊരടയാള മുദ്ര
കണ്ടു ഞാനാ ചുണ്ടിൽ
വിറയാർന്ന തെങ്കിലും
രാഗാർദ്ദ്രമാം.....
നാരായണസ്തുതി....
കണ്ടു ഞാനാഹൃദയത്തിൽ
ഈരേഴുലോകവും...
പിന്നെയീ, എന്നെയും....
ആ പാദാംശുക്കൾ നമിച്ചു
ഞാനുയരവേ
ഏതോ ആത്മതേജസ്സിന്റെ
ഭഗീരഥഗംഗയിൽ മുങ്ങിയവളെന്നപോൽ
ശുദ്ധയായി.....
അറിയാതെ ഞാനന്നോളവും ചെയ്ത
പാപങ്ങളൊക്കവെ, പുണ്യമായി
ആ പുണ്യാത്മാവിൻ,
തൃപ്പാദത്തിൽ ഞാനന്ന്‌
ഒരു ധൂളിയായ്‌ അലിഞ്ഞുചേർന്നു

2012, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

നിദ്ര




ഞാൻ കാണുമ്പോഴെല്ലാം
അവൻ ഉറക്കത്തിലായിരുന്നു
അവന്റെ പൊട്ടിച്ചിരികളും,
മണിമുത്തു മൊഴികളും,കുസൃതിയും,
വാശിയും, പരിഭവവും,
പിന്നെയൊരേങ്ങിക്കരച്ചിലും,
ഞാൻ കണ്ടതേയില്ല
ഞാൻ കാണുമ്പോഴെല്ലാം
അവനുറക്കത്തിലായിരുന്നുവല്ലോ ?
ഒരു ഭാണ്ഡം നിറയെ കളിപ്പാട്ടങ്ങളും,
മറു ഭാണ്ഡം നിറയെ പലഹാരങ്ങളും,
മനം നിറയെ കഥകളുമായി
ഞാൻ വീടണയുമ്പോഴേക്കും
അവനുറക്കത്തിലായിരിക്കും....
ഇരുളിന്റെ അന്ത്യയാമത്തിൽഎപ്പൊഴോ
കടന്നുവരാറുള്ള എന്നെയും കാത്ത്‌
അവൾ മാത്രം...
രാ വെളുക്കുവോളം, അവളവന്റെ
കഥകളെന്റെ ചെവിയിലോതും.....
അതു കേട്ടൊരു നൂറായിരം
ചുംബനങ്ങളാലവനെ ഞാൻ പുൽകും...
എന്റെ കരവലയത്തിനുള്ളിൽഎപ്പൊഴോ
അവൻ പുഞ്ചിരിച്ചുവോ ? കരഞ്ഞുവോ ?
ഇല്ല..., അവൻ ഉറങ്ങുകയായിരുന്നു.
അവസാനമായി ഞാനവനെ കണ്ടപ്പോഴും
അവനുറങ്ങുകയായിരുന്നു.
ഇനിയൊരിക്കലും അവൻ
ഉണരുകയില്ലെന്നു പറഞ്ഞ
അവളോടൊപ്പം ഞാനുറങ്ങാൻ കിടന്നു....
ഇനിയൊരു പ്രഭാതത്തിനും
സാക്ഷിയാകില്ലെന്ന പ്രതിജ്ഞയോടെ

2012, ഒക്‌ടോബർ 9, ചൊവ്വാഴ്ച

ദീപം




നിറദീപത്തിൻ
മുന്നിൽ വച്ചീവിധം
നിറകൺകളോടെ
ഞാൻപ്രാർത്ഥിച്ചുപോയി
ഒരു ദീപനാളമായ്‌
എന്നേയുമീവിധം
തവ ഹൃദയത്തിൽ
ചേർത്തീടണമേ
തവ സ്നേഹമാം ദ്രവം
നിശൂന്യമാകുന്ന വേളയിൽ
ഒരു പടുതിരിയായ്‌
കത്തി, നിന്നിൽ ഞാൻ,
എരിഞ്ഞു തീരണമേ !

2012, ഒക്‌ടോബർ 2, ചൊവ്വാഴ്ച

ഇവൾ.........മഴ



മഴ.... ഇവൾ മാത്രമാണെൻ
വിഫല ജന്മത്തിനേകസാക്ഷി
കരഞ്ഞുകൊണ്ടുഞാൻ.. പിറന്നുവീണു
ഭയന്നുകൊണ്ടു ഞാൻ കൺതുറന്നു...
അപ്പോൾ പുഞ്ചിരിക്കും അമ്മതൻ
കണ്ണുനീരിനും...സാക്ഷി
ഇവളായിരുന്നു...ഇവൾമാത്രമായിരുന്നു.
**************************
ഒരുപാടുജന്മമായ്‌ ജാലകത്തിൻ കീഴെ
കൈകാൽകളടിച്ചു ഞാൻ കരയവെ
എന്നെയാശ്വസിപ്പിക്കുവാൻ
ആനന്ദത്തിന്റെ ചാറ്റൽമഴയായ്‌
കടന്നുവന്നവൾ...ഇവൾ
ഇവളെന്റെ കളിക്കൂട്ടുകാരി
***************************
ആദ്യമായ്‌..അമ്മയെന്നുവിളിച്ചപ്പോൾ
കെട്ടിപ്പുണർന്നൊരു നൂറായിരം
നറുമുത്തമെൻ നെറ്റിയിലർപ്പിച്ചവൾ
ഇവൾ...ഇവളെനിക്കു മാതൃരൂപിണി
*******************************
ഞാൻ പിച്ചവെച്ചുതുടങ്ങിയപ്പോൾ
കാലിടറാതെ... കരംഗ്രഹിച്ചെന്റെ
കൂടെ നടന്നവൾ....ഇവൾ
ഇവളന്നെൻ വാത്സല്യനിധിയാം താതൻ
*****************************
ആത്മവിദ്യാലയാങ്കണത്തിലേക്ക്‌
ആദ്യമായ്‌...കൈ പിടിച്ചാനയിച്ചവൾ
ഇവൾ....ഇവളെനിക്കാദ്യ ഗുരുനാഥ
********************************
യൗവ്വനാരംഭത്തിൽ...ഒരു
പ്രണയത്തിൻ മുന്നിൽ
പകച്ചു ഞാൻ നിന്നപ്പോൾ...
എന്നിലെ,യെന്നെയുണർത്തിയവൾ...
ഇവൾ...ഇവളെന്റെയാദ്യ പ്രണയിനി.
*******************************
ഒരു പ്രണയ പരാജയത്തിൽ
മനംനൊന്താത്മഹത്യതൻ വക്കിൽ..
ഞാൻ നിന്നപ്പോൾ
ജീവിതത്തിനർത്ഥം പറഞ്ഞുതന്നവൾ
ഇവൾ....ഇവളെന്റെ ധർമപത്നി.
*****************************
ജീവിത പ്രാരബ്ധത്തിൽപ്പെട്ടു ഞാൻ...
നട്ടം തിരിഞ്ഞപ്പോൾ..വീണ്ടും
ഒരു കുഞ്ഞു പുഞ്ചിരിയായ്‌
കടന്നുവന്നവൾ...
ഇവൾ...ഇവളെന്റെ പൊന്നോമന.
*******************************
ഇന്ന്‌ ഈ വാർദ്ധക്യശയ്യയിൽ...
സാന്ത്വനത്തിന്റെ പൊൻതലോടലായ്‌
ഇതാ.. വീണ്ടും ഇവൾ....?
ഇവിടെ....ഇവിടെ ഞാനിവളെ
ഏതു പേരിനാൽ അനാഛാദനം ചെയ്കവേണ്ടൂ...?

2012, സെപ്റ്റംബർ 27, വ്യാഴാഴ്‌ച

വർണ്ണമഴ


ഒരുനാൾ എന്റെ സ്വപ്നത്തിൽ
ദൈവദൂതൻ(?) പ്രത്യക്ഷപ്പെട്ടു
വരണ്ടുണങ്ങിയ എന്റെ ഗ്രാമത്തിൽ
മഴ പെയ്യിക്കാമെന്ന്‌ വാഗ്ദത്തം ചെയ്തു
പച്ചയും, ചുകപ്പും, വെള്ളയും
കാവിയും, മഞ്ഞയും ഇങ്ങനെ
പലവർണ്ണത്തിൽ മഴകളുണ്ടെന്നും
ഹിതമായത്‌ സ്വീകരിക്കാമെന്നും
അന്നദ്ദേഹം പറഞ്ഞു
പച്ച പണ്ടേയ്ക്കു പണ്ടേയെനിക്കിഷ്ടം
പച്ചയ്ക്കുവേണ്ടി ഞാൻ ശഠിച്ചു.
ചുകപ്പിനുവേണ്ടി സോദരനും,
മഞ്ഞയ്ക്കുവേണ്ടി അച്ഛനും,
കാവിക്കു വേണ്ടി അമ്മയും,
വെള്ളയ്ക്കുവേണ്ടി കൂട്ടുകാരനും
വാശിപിടിച്ചപ്പോൾ
ദൈവദൂതൻ(?) ചിരിക്കുകയായിരുന്നു
പ്രശ്നം ദൈവത്തിനുമുന്നിൽ
അവതരിപ്പിക്കപ്പെട്ടു.
അവരവർക്ക്‌ ഇഷ്ടമുള്ളത്‌ സ്വീകരിച്ചുകൊള്ളുവാൻ
ദൈവവിധിയും വന്നു.
ഓരോവർണ്ണത്തിനു പിന്നിലും
ആയിരങ്ങൾ അണിനിരന്നു
മഴവെള്ളം സ്വീകരിക്കാൻ
പാത്രങ്ങളും ജലാശയങ്ങളും
തികയാതെ വന്നപ്പോൾ
അപരന്റെ സ്ഥലങ്ങൾ കൈയ്യേറ്റം ചെയ്യപ്പെട്ടു
ഗ്രാമങ്ങളിൽനിന്ന്‌ ഗ്രാമങ്ങളിലേക്ക്‌
നഗരങ്ങളിൽനിന്ന്‌ നഗരങ്ങളിലേക്ക്‌
ആഗോളതലത്തിൽത്തന്നെ
പ്രശ്നം ഭീകരമായി
ഞാനും എന്റെ കൂട്ടുകാരും നാടിനെ പച്ചയിലാഴ്ത്താൻ
ജലാശയങ്ങളിൽ പായൽ നിറച്ചു
നാടിനെ വെള്ളപുതപ്പിക്കാൻ
വെള്ളക്കാർ കുമ്മായം കലക്കി,
മണ്ണു മാന്തിക്കലക്കി കാവിക്കാരും,
രുധിരാബ്ധിയിലാഴ്ത്തി ചുകപ്പുകാരും,
മഞ്ഞപൂശി മഞ്ഞക്കാരും
മത്സരിച്ചുകൊണ്ടേയിരുന്നപ്പോൾ
നാടും, നഗരവും, മനുഷ്യരും
മൃഗങ്ങളും ഇല്ലാതായി.
എന്റെ നാടും നഗരവും മനുഷ്യരും
പലവർണ്ണമഴയിൽ മുങ്ങിത്താഴ്‌ന്നപ്പോൾ,
ഞാൻ വീണ്ടും ഉറങ്ങാൻ കിടന്നു.
ഇത്തവണ ഞാൻ സ്വപ്നമൊന്നും കണ്ടില്ല
പിന്നെ ഒരിക്കലും ഉണർന്നതുമില്ല
ദൈവദൂതൻ(?) വീണ്ടും ചിരിച്ചുവോ?

2012, സെപ്റ്റംബർ 20, വ്യാഴാഴ്‌ച

ഇന്റർവ്യു




രാവിലെ 'മാതൃഭൂമി'യിലൂടെ കണ്ണോടിച്ചപ്പോഴാണ്‌ ആ വാർത്ത കണ്ണിൽപ്പെട്ടത്‌.
------ഗവൺമന്റ്‌ യു.പി.സ്കൂളിൽ ഒരു ഇന്റർവ്യു.   അതും....നാളെ.  ബി..എഡ്‌.കഴിഞ്ഞതിന്റെ ഉത്സാഹമോ എന്തോ, പോകണമെന്നു തോന്നി. കിട്ടിയാൽ ആയല്ലോ !
പിറ്റേന്നാൾ രാവിലെ പുറപ്പെട്ടു. നിശ്ചയമില്ലാത്ത സ്ഥലമായതുകൊണ്ടും, ആദ്യത്തെ ഇന്റർവ്യു ആയതുകൊണ്ടും പറഞ്ഞ സമയത്തിനും ഒരു മണിക്കൂർ മുൻപേ ഞാൻ ഹാജർ. എന്നേക്കൂടാതെ പന്ത്രണ്ടോളം പേരുണ്ടായിരുന്നു ഇന്റർവ്യുവിന്‌. പലരും പരിചയക്കാർ. ചിലർ അപരിചിതർ. അനുഭവങ്ങൾ ഉള്ള ആൾക്കാരോട്‌` ഞാൻ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. ചിലപ്പോൾ ചോദ്യങ്ങൾ ചോദിച്ചേക്കാം. അവർ പറഞ്ഞു. ചോദിച്ചാലും ഇല്ലെങ്കിലും എനിക്കതു പ്രശ്നമേ അല്ലായിരുന്നു. കാരണം, എനിക്കെന്നിൽതന്നെയുള്ള വിശ്വാസമായിരുന്നു.
അകത്തു നിന്നു വന്ന ഒരാൾ എല്ലാവരിൽനിന്നും ബയോ-ഡാറ്റ ശേഖരിച്ചു. എന്റേത്‌ ഏറ്റവും ഒടുവിലായിരുന്നു. എന്റെ ഊഴവുംകാത്ത്‌ ക്യൂവിലിരിക്കവെ....പരിചയമുള്ള ഒരു ചേച്ചി സ്വകാര്യമായി പറഞ്ഞു. "ഒക്കെ വെറുതെയാ.. ഇവിടെ നേരത്തേ തന്നെ ഒരാളെ നിയമിച്ചുകഴിഞ്ഞു. ഒരു ഫ്രന്റ്‌ ഇപ്പൊ വിളിച്ചു പറഞ്ഞതാ."
ചേച്ചിയുടെ സംസാരം എന്നെ തെല്ലൊന്ന്‌ അമ്പരപ്പെടുത്തി. "അതെങ്ങിനെ ? കൂടിക്കാഴ്ച കഴിഞ്ഞിട്ടില്ലല്ലോ ?"
എന്റെ ആ ചോദ്യത്തിനുത്തരം ചേച്ചിയുടെ ചിരിയായിരുന്നു.
"നിനക്കെന്തറിയാം, പലസ്ഥലത്തുനിന്നും കരഞ്ഞുകൊണ്ട്‌ ഞാൻ ഇറങ്ങിപ്പോന്നിട്ടുണ്ട്‌"
"എങ്കിൽപ്പിന്നെ എന്തിനീ ഇന്റർവ്യൂ ?"
ഞാൻ തെല്ലുറക്കെ ചോദിച്ചുപോയി.
"ഇതോ, ഇതൊരു പ്രഹസനം, ഏതായാലും വന്നില്ലേ. അറ്റന്റ്‌ ചെയ്തിട്ടു പോകാം"
അവർ പറഞ്ഞത്‌ പൂർണ്ണമായും വിശ്വസിക്കാൻ എനിക്കു കഴിഞ്ഞില്ല. വിശ്വസിക്കാതിരിക്കാനും.
നുരഞ്ഞു പൊങ്ങുന്ന അമർഷം ഉള്ളിലടക്കി ഞാൻ എന്റെ ഊഴത്തിനായ്‌ കാത്തു നിന്നു. അവർ പറഞ്ഞതുപോലെ ഒരു വ്യക്തിയെ മാറ്റി നിർത്തി എന്നെ ഉള്ളിലേക്ക്‌ വിളിപ്പിച്ചു. സർട്ടിഫിക്കറ്റുകൾ വിശദമായി പരിശോധിച്ചശേഷം. കണ്ടാൽ മാന്യമെന്നു തോന്നുന്ന ഒരു പുഞ്ചിരി നൽകിക്കൊണ്ട്‌ അതിലൊരാൾ ചോദിച്ചു.
"പാർട്ട്‌ ടൈം എന്നാണ്‌ ഉള്ളതെങ്കിലും, സംഗതി ഫുൾടൈം ആണ്‌. പാർട്ട്‌ടൈമിന്റെ വേതനത്തിന്‌ ഫുൾടൈം വരുവാൻ സാധിക്കുമോ....?"
എന്ത്‌ മാന്യമായ ചോദ്യം ! ? അസത്യവും, അനീതിയും താടിവച്ച്‌ ആ അദ്ധ്യാപകന്റെ രൂപത്തിൽ, മുന്നിൽ നിന്നാ ചോദ്യം ചോദിച്ചപ്പോൾ, ഷൗട്ട്‌ ചെയ്ത്‌ ഇറങ്ങിപ്പോരാനാണ്‌ ആദ്യം തോന്നിയത്‌. പക്ഷെ, പിന്നീട്‌ എന്നോട്‌തന്നെ പുഛവും സഹതാപവും തോന്നി.
"പറ്റില്ല സർ......"
എന്നു മാത്രം പറഞ്ഞ്‌ ഞാൻ എഴുന്നേറ്റു പുറത്തിറങ്ങി. കാരണം കുറച്ചു സമയംകൂടി ഞാനവിടെ നിന്നിരുന്നെങ്കിൽ ആ നാടകത്തിന്റെ ക്ലൈമാക്സ്‌ മറ്റൊന്നായേനെ......
ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന്‌ എനിക്കു തോന്നുന്നില്ല. എന്നെപ്പോലുള്ള അനേകായിരം, ഉദ്യോഗാർത്ഥികൾ ഇവരെപ്പോലുള്ളവരെ വിശ്വസിച്ച്‌ ഇത്തരം നാടകങ്ങൾക്കുമുന്നിൽ തളർന്ന മനസ്സുമായി മടങ്ങേണ്ടിവന്നിട്ടുണ്ടാകണം.
ഒരുതരത്തിൽ പറഞ്ഞാൽ ഇതൊരുതരം വഞ്ചനയാണ്‌. ഇത്തരം നാടകങ്ങളിലൂടെ പത്രങ്ങളേയും, ജനങ്ങളേയും, സർക്കാറിനേയും ഇവർ എത്രയോതവണ പറ്റിച്ചിരിക്കുന്നു.?
ശുപാർശ്ശയും, കൈക്കൂലിയും എല്ലാമേഖലകളേയും കാർന്നുതിന്നുകൊണ്ടിരിക്കുന്നത്‌ കണ്മുന്നിൽ കാണുമ്പോഴും പ്രതികരിക്കാൻ പറ്റാതിരിക്കുക എന്തൊരു നിസ്സഹായകമായ അവസ്ഥയാണത്‌. ഇനി അഥവാ ആരെങ്കിലും തുനിഞ്ഞാൽതന്നെ അവനെ ഒറ്റപ്പെടുത്താനല്ലേ സമൂഹം കൂടുതലും ശ്രമിക്കുക....?

2012, സെപ്റ്റംബർ 17, തിങ്കളാഴ്‌ച

പെണ്ണ്‌



ചിരിക്കാതിരുന്നാൽ
അഹങ്കാരി
ചിരിച്ചാൽ
ശൃംഗാരി
മിണ്ടാതിരുന്നാൽ
ഗമക്കാരി
മിണ്ടിയാൽ
അധികപ്രസംഗി

നീ മാത്രം




ഇരുളടഞ്ഞ എന്റെ
ജീവിത വഴിത്താരയിൽ
മാർഗ്ഗദീപവുമായി കടന്നുവന്നവൻ... നീ
എന്റെ ഓരോ സമസ്യയ്ക്കും
ഞാൻ കണ്ടെത്താറുള്ള ഉത്തരവും,
എന്റെ ദു:ഖസാഗരത്തിലെ
ചെറുതോണിയും,
എന്റെ സന്തോഷങ്ങളുടെ
ആദ്യാന്തവും... നീ
നിന്റെ മുഖഭാവങ്ങൾ
മാറിമറിയുമ്പോൾ
പിടയാറുള്ളത്‌ പാവം
എന്റെ ഹൃദയമായിരുന്നു
നിന്റെ ഓരോ ചലനങ്ങളും
ഇന്നെനിക്ക്‌ സുപരിചിതമാണ്‌
നിന്റെ പുഞ്ചിരി ഒന്നുമതി
എനിക്കെന്റെ ജീവനർത്ഥപൂർത്തിയേകാൻ
നീ മാത്രം മതി.... എനിക്കു ജീവിക്കുവാൻ

2012, സെപ്റ്റംബർ 11, ചൊവ്വാഴ്ച

ഭ്രാന്ത്‌


ഭ്രാന്ത്‌ അറുപത്തിനാല്‌ തരമെന്ന്‌
മുത്തശ്ശന്റെ തത്വബോധം.....
അമ്മയെത്തല്ലുന്ന അഛന്‌ മദ്യഭ്രാന്ത്‌,
പിറുപിറുക്കുന്ന അമ്മയ്ക്ക്‌ പ്രാക്കൽഭ്രാന്ത്‌,
പെണ്ണുകെട്ടാത്ത ചേട്ടന്‌ കാമഭ്രാന്ത്‌,
ചെത്തി നടക്കുന്ന അനിയന്‌ ഫാഷൻഭ്രാന്ത്‌,
ഒളിച്ചുപോയ അനിയത്തിക്ക്‌ പ്രണയഭ്രാന്ത്‌,
തള്ളിപ്പറഞ്ഞ കാമുകിക്ക്‌ പണഭ്രാന്ത്‌,
കൂട്ടത്തിൽ ഭ്രാന്തില്ലാത്തവൻ ഞാൻ മാത്രം.
കാൽച്ചങ്ങലയ്ക്കരികിലെ വ്രണം
പൊട്ടിയൊഴുകിയ വേദനയിലും ഞാൻ ചിരിച്ചു
ഭ്രാന്തില്ലാത്ത ചിരി...., ഭ്രാന്തന്റേതല്ലാത്ത ചിരി.....

2012, സെപ്റ്റംബർ 8, ശനിയാഴ്‌ച

എന്റെ കണ്ണന്‌


പുലർകാല പൂജയ്ക്ക്‌ നട തുറന്നു
പുലർ മഞ്ഞിലേക ഞാൻ തൊഴുതുനിന്നു
ആലിലക്കണ്ണനു നൽകാൻ കയ്യിൽ
പിച്ചകപ്പൂമാലയൊന്നു മാത്രം
നന്ദകിശോരനെ വാഴ്ത്തീടുവാൻ
പണ്ടു പഠിച്ച പഴയ ഗാനം
തിരുമുന്നിൽ നേദിക്കാനെന്റെ കയ്യിൽ
തോരാത്ത കണ്ണുനീർത്തുള്ളിമാത്രം
ഒന്നുമില്ലെൻകയ്യിലെന്റെ കണ്ണാ!
വന്നു ഞാൻ ഭക്തവിവശയായി
അരികിലായ്‌ പാവം ഞാൻ വന്നു നിന്നൂ
കൈകൂപ്പിയല്ലോ കരഞ്ഞു നിന്നൂ
നീയെന്ന സത്യമറിഞ്ഞു നിന്നൂ
നിൻ മായയെല്ലാം സ്മരിച്ചു നിന്നൂ
തൊഴുതു മടങ്ങാൻ തുനിഞ്ഞീടവെ
നിൻ വേണുഗാനമെൻ കാതിലെത്തി
ഒന്നു തിരിഞ്ഞു ഞാൻ നോക്കി പിന്നെ
കർണ്ണപീയൂഷം നുകർന്നുനിന്നു
കോരിത്തരിച്ചു ഞാനൽപ്പനേരം
നിൻ രാധയായി മറഞ്ഞുനിന്നു
നിൻ മായയെല്ലാം സ്മരിച്ചു നിന്നൂ
നിൻ പുഞ്ചിരിയിൽ ലയിച്ചു നിന്നൂ

2012, സെപ്റ്റംബർ 6, വ്യാഴാഴ്‌ച

പരദേവത



"പണിക്കർ ഇനിയും ഒരു തീരുമാനം പറഞ്ഞില്ല ! പണിക്കർക്കാച്ചാ വയ്യ, രാഷ്ട്രീയം പറഞ്ഞു നടക്കുന്ന, പാരമ്പര്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത മകനാണെങ്കിൽ ഇതിനൊട്ട്‌ തുനിയേമില്ലാ, ഞങ്ങളെന്താപ്പോ ചെയ്യേണ്ടേ ? മറ്റൊരാൾക്ക്‌ അടയാളം കൊടുക്കാച്ചാ ക്ഷേത്രാചാരങ്ങൾ തെറ്റിക്കേണ്ടിയും വരും.... അഞ്ചുകൊല്ലം കൂടീട്ടാ ഇങ്ങനെയൊരു തീരുമാനമെടുത്തെ.... പണിക്കർക്കുവേണ്ടീട്ട്‌ പരദേവതേന്റെ ദോഷം മേടിച്ചുകൂട്ടണോ ഞങ്ങള്‌...?"
കളത്തിലെ കാരണവര്‌ നീരസം പൂണ്ടു.
പറഞ്ഞതത്രേം സത്യമാണെന്ന്‌ പൂർണ്ണബോധ്യമുണ്ടായിട്ടും കൃഷ്ണൻ പണിക്കർ ഇങ്ങനെ മറുപടി പറഞ്ഞു.
"ല്യാ... അടിയങ്ങള്‌കാരണം പരദേവത വല്യമ്പ്രാക്കളോട്‌ കോപിക്കില്ല്യ. അടിയന്റെ മോൻ കെട്ടും പരദേവതേനെ. അടിയനാ പറയണേ...."
പറഞ്ഞത്‌ തീത്തും വിശ്വസിച്ചില്ലെങ്കിലും കാരണവർ ഒന്നിരുത്തി മൂളി.
"രണ്ടീസത്തെ സമയം തരാം, അടുത്ത മാസം രണ്ടാം തീയ്യതിയാണ്‌ തെയ്യം.
ശനിയാഴ്ച വന്ന്‌ അടയാളം വാങ്ങണം. ഇല്ലാച്ചാൽ.....,
അമ്മേ... പരദേവതേ...കാത്ത്‌കൊള്ളണേ..."
മറുത്തൊന്നും പറയാതെ ഇടറിയ കാൽ വെപ്പുകളോടെ പണിക്കർ കളത്തിലെ തറവാടിന്റെ പടിക്കെട്ടുകളിറങ്ങി. പാടവും, തോടും കടന്ന്‌ വീട്ടിലെത്തി. വാതിലുതുറക്കാൻ മിനക്കെടാതെ താടിക്ക്‌ കയ്യും കൊടുത്ത്‌ ചാരുകസേരയിൽ മകന്റെ വരവും കാത്ത്‌ ചിന്താധീനനായി ഇരുന്നു.
മകനെ നേർവഴിക്ക്‌ നടത്തേണ്ടവൾ അവന്റെ കൊച്ചുകാലുറക്കും മുൻപേ ഇട്ടേച്ചുപോയതിന്റെ സങ്കടം പണിക്കരാരോട്‌ പറയാൻ? ഓടിട്ട ഒരു കൊച്ചുവീടും, പത്തുസെന്റ്‌ പുരയിടവും, രാഷ്ട്രീയം ഭക്ഷിക്കുന്ന ഒരു മകനുമാണ്‌ പണിക്കരുടെ ആകെ സമ്പാദ്യം.
രാവിന്റെ അന്ത്യയാമത്തിലേപ്പൊഴോ വീടേറിവന്ന മകൻ കണ്ടത്‌ വീട്‌ തുറക്കാതെ, ലൈറ്റിടാതെ, ചാരുകസേരയിൽ ഇരുട്ടിന്‌ കാവലായ്‌ അച്ഛൻ കണ്ണടച്ചു കിടക്കുന്നതാണ്‌. ആദ്യമൊന്നു പരിഭ്രമിച്ചെങ്കിലും, അച്ഛനെ അവൻ മെല്ലെ തട്ടിവിളിച്ചു.
"പരദേവതേ......!! ഹെന്റെ പരദേവതേ.....!!"
ഞെട്ടിയുണർന്ന പണിക്കർ അലറിവിളിച്ചു.
"ഈ അച്ഛന്‌ പ്രാന്താണ്‌, പരദേവത. മണ്ണാംകട്ട.... അച്ഛൻ വന്നേ, വല്ലതും കഴിച്ചിട്ട്‌ അകത്തുപോയിക്കിടക്കാം...."
അച്ഛന്റെ ആദർശ്ശങ്ങളോട്‌ പരമപുഛമാണെങ്കിലും, അച്ഛനോട്‌ ബഹുമാനവും സ്നേഹവുമുണ്ട്‌ ആ മകന്‌. അവൻ പണിക്കരെ പിടിച്ചെഴുന്നേൽപ്പിച്ചു.
പ്രഭാതത്തിൽ കട്ടൻകാപ്പിയുമായി ചെന്ന് അവൻ അച്ഛനെ വിളിച്ചു. മകൻ വീട്ടിലുള്ള ദിവസം അതാണ്‌ അവിടുത്തെ പതിവ്‌.
"മോനേ....എനിക്ക്‌ നിന്നോട്‌ ചിലത്‌ പറയാനുണ്ട്‌. വാ..ബ്ടെ ഇരിക്ക്‌"
അയാൾമകനെ തന്റെ അരികിലിരുത്തി.
"കളത്തില്‌ തെയ്യംകെട്ടുന്ന കാര്യാച്ചാ അച്ഛൻ പറയണമെന്നില്ലാ. ഞാൻ അനുസരിക്കില്ല. നാട്ടാരെപ്പറ്റിക്കണ പരിപാടീയാ അത്‌. അച്ഛനോട്‌ അന്നേ പറഞ്ഞതാ ഞാൻ".
മകന്റെ വാക്കുകൾ കേട്ടപ്പോൾ കൃഷ്ണൻ പണീക്കരുടെ മിഴികൾ നിറഞ്ഞൊഴുകി. അതു കണ്ടപ്പോൾ ആ മകനൊന്ന്‌ പകച്ചു.
"അച്ഛാ..ഞാൻ.."
"വേണ്ട.... ന്റെ മോന്‌ പറ്റില്ല്യാച്ചാ വേണ്ട. വയസ്സ്‌ എഴുപതുകഴിഞ്ഞെന്നേ ഉള്ളൂ.പിന്നെയീ ശ്വാസം മുട്ടല്‌, അത്‌ കണ്ടില്ലാന്നുവെക്കും. ന്നാലും പഠിച്ചതൊന്നും മറന്നിട്ടില്ല ഞാൻ... കൃഷ്ണൻ പണിക്കര്‌ ഈ ഊരിന്റെ പണിക്കരാ... ഞാൻ...ഞാൻ കെട്ടും പരദേവതേനെ..."
കൃഷ്ണൻ പണിക്കർ മുറ്റത്തേക്ക്‌ നടന്നു.
"ഓര്‌ തന്നതാ ഈ പണിക്കര്‌ സ്ഥാനോം, വളേം. ഇത്രേം കാലം ഞാനിത്‌ നിലനിർത്തി. ഈ അവസാനകാലത്ത്‌ ദുഷ്പേരും, പരദേവതേന്റെ ദോഷോം വാങ്ങിവയ്ക്കാച്ചാ, ...തിലും ഭേദം മരണംതന്യാ..."
കൃഷ്ണൻ പണിക്കരുടെ പിറുപിറുക്കൽ ആ മകനെ തെല്ലൊന്നു വേദനിപ്പിച്ചു.
അന്നു വൈകുന്നേരം അച്ഛന്റെ അരികിൽ വന്നുനിന്നു പറഞ്ഞു.
"ഒറ്റത്തവണത്തേക്ക്‌..ഒറ്റത്തവണത്തേക്കുമാത്രം ഞാൻ തെയ്യം കെട്ടാം. എന്റെ പാർട്ടിക്ക്‌ അത്‌ എതിരാണ്‌. എങ്കിലും... പക്ഷെ, അത്‌ ദോഷത്തേയോ പരദേവതയേയോ പേടിച്ചല്ല... ന്റെ അച്ഛന്റെ തല കുനിയാതിരിക്കാനാ... ഈ മനസ്‌ വേദനിക്കാതിരിക്കാനും."
"ഹെന്റെ മോനേ..."
അടക്കാനാകാത്ത സന്തോഷത്തോടെ പണിക്കർ മകനെ പുണർന്നു.
രണ്ടാം തീയ്യതി പുലർച്ചയോടെ കളത്തിലെ തിരുമുറ്റത്ത്‌ പരദേവതയുടെ തോറ്റം പാട്ടുയർന്നു.. ഉച്ചയ്ക്ക്‌ പരദേവതയുടെ കോലസ്വരൂപവും...
കൃഷ്ണൻ പണിക്കരേപ്പോലെ മിടുക്കൻ തന്നെയാ മോനും...."
കളത്തിലെ കാരണവർക്ക്‌ എന്തെന്നില്ലാത്ത സന്തോഷം. കേട്ടു നിന്ന പണിക്കരുടെ കണ്ണു നിറഞ്ഞു.
"എല്ലാം പരദേവതയുടെ അനുഗ്രഹം !"
പരദേവതയുടെ ഉറയലും, അട്ടഹാസവും ഗ്രാമത്തെ ഭക്തിയുടേ പാരമ്യതയിലെത്തിച്ചു. അരിയും, കുറിയും വാങ്ങാൻ ഭക്തജനങ്ങൾ തിക്കുംതിരക്കും കൂട്ടി...
പെട്ടെനാണ്‌ അത്‌ പണിക്കരുടെ കണ്ണിൽപ്പെട്ടത്‌. കൂട്ടത്തിലൊരുവന്റെ കയ്യിൽ മൂർച്ചയേറിയ തിളങ്ങുന്ന കഠാര ! പണിക്കർക്ക്‌ എന്തെങ്കിലും ചെയ്യാൻ കഴിയുംമുൻപേ അവനാ കഠാര പരദേവതയുടെ കഴുത്തിൽ കുത്തിയിറക്കി. പീഠത്തിൽനിന്ന്‌ പരദേവത ഒന്ന്‌ ചെരിഞ്ഞ്‌ ഒരലർച്ചയോടെ പിറകോട്ട്‌ മലർന്നു.
പണിക്കർ ബോധരഹിതനായി നിലംപതിച്ചു. ജനം ഒരുനിമിഷം സ്തംഭിച്ചുനിന്നു. പിന്നെ ചേരി തിരിഞ്ഞ്‌ നിറങ്ങൾ തമ്മിലടിച്ചു.
പരദേവതയുടെ തിരുമുറ്റത്ത്‌ രക്തപ്പുഴയൊഴുകി. ബോധമുണർന്ന പണിക്കർ നിലതെറ്റി പരദേവതയെ കുലുക്കിവിളിച്ചു.മുദ്രാവാക്യം വിളിക്കാൻ സ്വന്തമായി പർട്ടിയില്ലാത്ത പരദേവത ജില്ല വിട്ട്‌ ഓടിപ്പോയി. ഓടുന്ന ഓട്ടത്തിനിടയിൽ വഴിക്കുവെച്ച്‌ വിദേശികളിലാരോ പരദേവതയെ തട്ടീക്കൊണ്ടുപോയെന്ന്‌ പത്രം റിപ്പോർട്ട്‌ ചെയ്തു. ഏതായാലും വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന നാട്ടുകാരുടെ പരദേവതയെ അതിൽപ്പിന്നെ ആരും കണ്ടിട്ടില്ല.

2012, സെപ്റ്റംബർ 5, ബുധനാഴ്‌ച

പ്രണയം




ചിരിക്കുമെന്നധരത്തിനുള്ളിലെരിയുന്ന
കനലാണെനിക്കെന്റെ പ്രണയം
അഴകാർന്നൊരെൻ നീണ്ടമിഴികളിൽ തോരാത്ത
മഴയാണെനിക്കെന്റെ പ്രണയം
കേൾക്കാൻ മധുരമായീടുമെൻ പാട്ടിലെ
ശ്രുതിപോയ ശീലാണെനിക്കെന്റെ പ്രണയം
മധുരം കൊതിക്കുമെൻ രസനയ്ക്ക്‌ സത്യത്തിൽ
അന്യമാം കനിയാണെനിക്കെന്റെ പ്രണയം
പുൽകുവാൻ വെമ്പുന്നൊരെൻ കരങ്ങൾക്കുള്ളിൽ
കള്ളിമുൾച്ചെടിയാണെനിക്കെന്റെ പ്രണയം
സ്വപ്നങ്ങൾക്കായ്‌ കേഴും പാവമെൻ മനസ്സിലെ
ദു:സ്വപ്നമാണിന്നെനിക്കെന്റെ പ്രണയം
സ്പന്ദിച്ചിടാൻ മറക്കാത്തൊരെൻ ഹൃത്തിലെ
തീരാത്ത നോവാണെനിക്കെന്റെ പ്രണയം
എങ്കിലും പ്രണയമേ ! പ്രണയിച്ചുപോകുന്നു
 എൻ ഹൃദ്‌സ്പന്ദനം നിൽപ്പോളം നിന്നെ ഞാൻ.

2012, ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

ഒരു മകളുടെ കുറ്റസമ്മതം




സ്റ്റൂളിൻ മുകളിൽ കയറി നിന്ന് ഫേനിൽ തൂക്കിയ സാരിക്കുരുക്കിന്റെ ബലം ഉറപ്പ്‌ വരുത്തിയിട്ട്‌ ലെന പതിയെ താഴെ ഇറങ്ങി. വാതിൽക്കൊളുത്തുകൾ ഒന്നുകൂടി ഉറപ്പിച്ചിട്ട്‌ അവൾ റൂമിലെ ലൈറ്റ്‌ ഓഫ്‌ ചെയ്ത്‌ ടേബിൾ ലാമ്പ്‌ ഓൺ ചെയ്തു. മേശപ്പുറത്ത്‌ വച്ചിരുന്ന നീലപ്പുറംചട്ടയുള്ള തന്റെ പ്രിയപ്പെട്ട ഡയറിയിൽ ചുകന്ന മഷികൊണ്ട്‌ ഇങ്ങനെ കുറിച്ചിട്ടു.
"പ്രിയപ്പെട്ട അമ്മയ്ക്കും, അച്ഛനും,
ചെയ്ത തെറ്റിന്‌ മാപ്പ്‌ ചോദിക്കാൻപോലും അർഹതയില്ലാന്നറിയാം, എങ്കിലും......
ഈ അവസാനനിമിഷത്തിലെങ്കിലും ഇതു പറഞ്ഞില്ലെങ്കിൽ പിന്നീടൊരിക്കലും എനിക്കിത്‌ പറയുവാൻ സാധിക്കുകയില്ല. അമ്മ നൽകിയ അമ്മിഞ്ഞപ്പാലിന്റെ മധുരം ചുണ്ടിൽനിന്നും മാഞ്ഞ്‌ പോയത്‌ എന്നാണെന്നോ എന്ത്‌കൊണ്ടാണെന്നോ എനിക്കറിഞ്ഞുകൂട. അമ്മ നൽകിയ വാൽസല്യങ്ങളെക്കാൾ, അച്ഛന്റെ സ്നേഹസ്പർശ്ശനങ്ങളെക്കാൾ ഒക്കെ വലുതായി രാജേഷിന്റെ പ്രണയത്തെ ഞാനറിഞ്ഞത്‌ എന്ത്‌കൊണ്ടാണെന്ന് എനിക്കറിയില്ല. ഇന്നും.
ആദ്യമായി അച്ഛനോട്‌ കയർത്ത്‌ സംസാരിച്ചപ്പോൾ അച്ഛന്റെ ഇടനെഞ്ച്‌ പിടഞ്ഞതും മറ്റെന്തിനേക്കാളും വലുതാണ്‌ രാജേഷിന്റെ സ്നേഹമെന്നു പറഞ്ഞപ്പോൾ അമ്മയുടെ കൺകൾ നിറഞ്ഞതും, ഇഷ്ടദേവന്റെ തിരുനടയിൽനിന്ന് അമ്മ തലതല്ലിക്കരഞ്ഞതും ഞാൻ കണ്ടില്ലെന്ന് നടിച്ചു. പ്രണയം പവിത്രമാണെന്നും, അവനാണ്‌ എന്റെ ലോകമെന്നും ഞാൻ കരുതി. നിങ്ങളുടെ ലോകത്ത്‌ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന വസ്തുതയെ ഞാൻ അറിയാൻ ശ്രമിച്ചതേയില്ല. രാജേഷിന്റെ കൈപിടിച്ച്‌ ലോകം പിടിച്ചടക്കിയ സന്തോഷത്തോടെ ഞാനാവീട്ടിന്റെ പടിയിറങ്ങിയപ്പോൾ, പിന്നിൽ നിങ്ങളുടെ കണ്ണുനീർത്തുള്ളികൾ പുഴയായൊഴുകിയത്‌ ഞാൻ കണ്ടതേയില്ല. അല്ലെങ്കിൽ, കണ്ടില്ലെന്നു നടിക്കുവാനായിരുന്നു എനിക്ക്‌ കൂടുതൽ ഇഷ്ടം.
രാജേഷിന്റെ  അമ്മയെ ഞാൻ സ്വന്തം അമ്മയെപ്പോലെ സ്നേഹിച്ചു.അച്ഛന്റെ മരണശേഷം അവന്‌ എല്ലാം അവന്റെ അമ്മയായിരുന്നു. പുറമേ അനിഷ്ടമൊന്നും കാട്ടിയില്ലെങ്കിലും മകന്റെ ഭാവി തകർത്തത്‌ ഞാനാണെന്ന ധ്വനി അവരുടെ വാക്കുകളിൽ ഉണ്ടായിരുന്നു. സ്ത്രീധനമില്ലാതെ വന്നതിനാലാകണം ബന്ധുക്കൾ കാര്യമായെന്നെ പരിഗണിക്കാതിരുന്നത്‌. എങ്കിലും രാജേഷിന്റെ സ്നേഹത്തിൽ ഞാൻ ആശ്വാസം കണ്ടെത്തി. രാജേഷിന്‌ ഓഫീസിൽ ചെറുതെങ്കിലും ഒരു ജോലി ലഭിച്ചപ്പോൾ ഞാനേറെ സന്തോഷിച്ചു. ഒരു 24 കാരനു ലഭിച്ച ഭാഗ്യം..... ഒരു വർഷം അങ്ങനെ കടന്നുപോയി. എന്റെ സന്തോഷത്തിന്‌ ആയുസ്സ്‌ കുറവായിരിക്കുമെന്ന് സ്വപ്നത്തിൽപ്പോലും ഞാൻ സങ്കൽപ്പിച്ചില്ല. ഞാൻ സന്തുഷ്ടയായിരുന്നു. കമ്പനി എം.ഡി.യുടെ മകൾ സുന്ദരിയായ ജൂലിയയുമായി രാജേഷ്‌ അടുക്കുംവരെ.....
പാതിരാക്കോളുകളും,എസ്‌ എം എസ്‌ കളും അതിരുകടന്നപ്പോൾ ഒരു ദിവസം ഞാൻ പൊട്ടിത്തെറിച്ചു. അതുവരെ കാണാത്ത രാജേഷിന്റെ മറ്റൊരു മുഖം ഞാൻ അന്ന്‌ കണ്ടു. അവനെന്നോട്‌ പറഞ്ഞതിന്റെ ചുരുക്കം ഇതായിരുന്നു.
 'ഞാൻ കാരണമാണ്‌ അവന്റെ ഭാവി നശിച്ചത്‌, അവന്റെ സ്വപ്നങ്ങൾ തകർന്നത്‌. ഇപ്പോൾ ജൂലിയയിലൂടെ അവൻ അവന്റെ ഭാവി വികസിപ്പിക്കാൻ ശ്രമിക്കുകയാണ്‌. അവൾ വിചാരിച്ചാൽ അവന്‌ ആ കമ്പനിയുടെ മാനേജർവരെ ആകാം. അതുകൊണ്ടുതന്നെ അവളെ പിണക്കാൻ അവനു വയ്യ. എനിക്കവൻ കുറവൊന്നും വരുത്തുകയില്ല, അഡ്ജസ്റ്റ്‌ ചെയ്യാമെങ്കിൽ മുനോട്ട്‌ പോകാം.... ഇല്ലെങ്കിൽ.....
ഞാൻ മറുത്തൊന്നും പറഞ്ഞില്ല. കാരണം അവനറിയാം എനിക്ക്‌ തിരിച്ചുപോകാൻ മറ്റൊരു ഇടമില്ലെന്ന്‌. ഒരു പട്ടിയെപ്പോലെ അവന്റെ കാൽക്കീഴിൽ എന്നും കഴിഞ്ഞുകൊള്ളുമെന്ന്‌. പക്ഷെ, ഞാൻ തോൽക്കില്ല.......
പ്രിയപ്പെട്ട അമ്മയും, അച്ഛനും എനിക്ക്‌ മാപ്പ്‌ തരണം. എന്റെ ഗതി മറ്റൊരു പെണ്ണിനും വരരുതേയെന്ന്‌ പ്രാർത്ഥിക്കണം. ഞാൻ പോകുകുയാണ്‌ മറ്റൊരു ലോകത്തേക്ക്‌.... നിത്യമായ ശാന്തിയിലേക്ക്‌. തിരിച്ചുവന്നാൽ ഇരു കൈയ്യും നീട്ടി നിങ്ങളെന്നെ സ്വീകരിക്കുമെന്ന് എനിക്കറിയാം.. പക്ഷെ, ഞാനത്‌ അർഹിക്കുന്നില്ല... സമയമേറെയായി. നിർത്തട്ടെ... ഒരായിരം സ്നേഹചുംബനങ്ങളോടെ... സ്വന്തം മകൾ, ലെന.'
കത്ത്‌ ഭദ്രമായി മടക്കിവച്ചിട്ട്‌ ഒരു ദീർഘനിശ്വാസത്തോടെ ലെന പഴയ സ്റ്റൂളിനു മുകളിൽ കയറിനിന്ന്‌ താൻ തനിക്കായി വിധിച്ച വിധിയിൽ തലവെച്ച്‌ ഒരു ചോദ്യചിഹ്നമായ്‌ തൂങ്ങിയാടാൻ തയ്യാറായിനിന്നു.

YOU


Love of an angel
Care of a mother
Colour  of a  rose
Smile of a baby
Touch of a breeze
Light of a moon
and the breath of mine.

2012, ഓഗസ്റ്റ് 25, ശനിയാഴ്‌ച

ഭ്രാന്ത്‌





ഭ്രാന്ത്‌ അറുപത്തിനാല്‌ തരമെന്ന്‌
മുത്തശ്ശന്റെ തത്വബോധം.....
അമ്മയെത്തല്ലുന്ന അഛന്‌ മദ്യഭ്രാന്ത്‌,
പിറുപിറുക്കുന്ന അമ്മയ്ക്ക്‌ പ്രാക്കൽഭ്രാന്ത്‌,
പെണ്ണുകെട്ടാത്ത ചേട്ടന്‌ കാമഭ്രാന്ത്‌,
ചെത്തി നടക്കുന്ന അനിയന്‌ ഫാഷൻഭ്രാന്ത്‌,
ഒളിച്ചുപോയ അനിയത്തിക്ക്‌ പ്രണയഭ്രാന്ത്‌,
തള്ളിപ്പറഞ്ഞ കാമുകിക്ക്‌ പണഭ്രാന്ത്‌,
കൂട്ടത്തിൽ ഭ്രാന്തില്ലാത്തവൻ ഞാൻ മാത്രം.
കാൽച്ചങ്ങലയ്ക്കരികിലെ വ്രണം
പൊട്ടിയൊഴുകിയ വേദനയിലും ഞാൻ ചിരിച്ചു
ഭ്രാന്തില്ലാത്ത ചിരി...., ഭ്രാന്തന്റേതല്ലാത്ത ചിരി.....

നീ




ഒരു പനിനീർ പുഷ്പം പോലെ നീ.....
എന്റെ ആത്മാവും, മനസ്സും,ഹൃദയവും നീ....
നിന്റെ നിറം കാണാത്ത എന്റെ കൺകളും
നിന്റെ ഗന്ധമറിയാത്ത എന്റെ നാസികയും
നിന്റെ ശബ്ദം കേൾക്കാത്ത എന്റെ കാതുകളും
നിന്റെ ചുംബനം പൂക്കാത്ത എന്റെ ചുണ്ടുകളും
നിന്റെ സ്പർശമേൽക്കാത്ത എന്റെ ദേഹവും
എന്റേതല്ലെന്ന് നീ അറിയുക
നീ ഇല്ലെങ്കിൽ ഞാനും ഞാൻ ഇല്ലെങ്കിൽ നീയും ഇല്ലെന്നറിയുക

2012, ഓഗസ്റ്റ് 24, വെള്ളിയാഴ്‌ച

കൂട്‌


അതിമനോഹരമായ തേന്മാവിൻകൊമ്പിൽ ഞാനെന്ന കിളി ഒരു കുഞ്ഞുകൂട്‌ വച്ചു. സ്നേഹം കൊണ്ടാണ്‌ ഞാനതിന്റെ ചുമരുകൾ തീർത്തത്‌... എന്റെ ജീവൻ നൽകി ഞാനവയെ ഒന്നിച്ചു നിർത്തി. ആ കൂടിന്റെ പണി തീരുവോളവും എന്റെ ശ്രദ്ധയും പ്രണയവും ആ തേന്മാവിൽ അർപ്പിച്ചിരുന്നു. കൂട്‌ കണ്ട പലരും അതിന്റെ അഴകിനെ വാഴ്ത്തി. തേന്മാവും ഞാനും പുഞ്ചിരിച്ചു. പിന്നീട്‌ ഞാനതിൽ മുട്ടകളിട്ട്‌, വിശ്വസിച്ച്‌ തേന്മാവിനെ ഏൽപ്പിച്ച്‌ പറന്നു പോയി. ആഴ്ചകൾ കഴിഞ്ഞ്‌ തിരിച്ചുവന്നപ്പോൾ അതാ ആ തേന്മാവിന്റെ കൊമ്പിൽ മറ്റൊരു കിളി കൂടുപണിയുന്നു ! ആ കിളിയുമായും തേന്മാവ്‌ കൂട്ടുകൂടുന്നു ! ഒരു ചങ്കിടിപ്പോടെ ഞാനെന്റെ കൂടു തേടി. ഒടുവിൽ മാഞ്ചുവട്ടിൽ തകർന്നു ചിതറിക്കിടക്കുന്ന ആയിരം കൂടുകളിലൊന്ന് എന്റേതാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.....