"അമ്മേ" !
ആ വിളി കേട്ട് അടുക്കളയിൽനിന്നും ഒരു സ്ത്രീ പുറത്തേക്ക് വന്നു. കറുത്തു മെലിഞ്ഞ് ഏതാണ്ട് എഴുപത് വയസ്സോളം വരുന്ന ഒരു സ്ത്രീ.
"അമ്മയെ വിളിച്ചോ മോനേ ?"
ആ സ്ത്രീ ദീനസ്വരത്തിൽ ചോദിച്ചു.
"വിളിച്ചു"
അയാളുടെ സ്വരം പരുഷമായിരുന്നു.
"അമ്മ ഒരു സ്ഥലം വരെ എന്റെകൂടെ വരണം. അമ്മയുടെ സാധനങ്ങളെല്ലാം എടുത്തോളൂ".
എവിടേക്കാ എന്നൊരു ചോദ്യം അവർ ചോദിച്ചില്ല.
അയാൾ അവരുടെ വസ്ത്രങ്ങൾ പായ്ക്ക് ചെയ്ത് കാറിൽ കയറി. അപ്പോഴേക്കും അമ്മയും വന്നു .
അമ്മ വലിയ വിദ്യാഭ്യാസം നേടിയസ്ത്രീയല്ല. മകന്റെയും മകളുടെയും ഫ്രൻഡ്‌സൊക്കെ വീട്ടിൽ വരുന്നതാണ്. അമ്മയ്ക്ക് അവരോട് പെരുമാറാനറിയില്ലെന്ന് പലപ്പോഴും മക്കൾ പരാതിപ്പെട്ടതായി അയാൾ ഓർത്തു. മക്കൾക്കുമാത്രമല്ല, ഭാര്യയ്ക്കും തന്റെ അമ്മയെപ്പറ്റി പരാതികൾ ഈയിടെയായി കൂടുതലാണ്. തനിക്കെന്തു ചെയ്യാനൊക്കും ?
ഒടുവിൽ സുഹൃത്തുക്കളാണ് ഈ വഴി പറഞ്ഞുതന്നത്. ഇന്നത്തെക്കാലത്ത് ഇതൊന്നും അത്ര വലിയ കുറ്റമല്ല.
വണ്ടി ഒരു വലിയ ബിൽഡിംഗിനു മുന്നിൽ നിർത്തി. അയാൾ ഇറങ്ങി. ഒപ്പം അമ്മയേയും ഇറക്കി. അമ്മ ചുറ്റുപാടും കൗതുകത്തോടെ കണ്ണോടിച്ചു. തന്നെപ്പോലെ എത്രയോപേർ.
അയാൾ അമ്മയേയുംകൂട്ടി ആ വലിയ ബിൽഡിംഗിലെ ഒരു റൂമിലേക്ക് ചെന്നു. അവിടെയിരിക്കുന്ന ആളോട്` എന്തൊക്കെയോ പറഞ്ഞ് അമ്മയേയുംകൂട്ടി മറ്റൊരു റൂമിലേക്ക് പോയി.
"അമ്മേ ! അമ്മയിനി ഇവിടെയാണ് താമസിക്കാൻ പോകുന്നത്. വിരോധമൊന്നുമില്ലല്ലോ ? ഇവിടെ അമ്മയോട് കൂട്ടുകൂടാൻ ഒരുപാട് പേർ കാണും."
അയാൾ തിരിഞ്ഞു നടന്നു.
അമ്മ കരയാൻപോലുമാകാതെ തരിച്ചു നിന്നു.
അയാൾ കാറിൽ കയറി. കാർ സ്റ്റാർട്ട് ചെയ്തു.
ഗെയ്റ്റ്‌മേൻ ഗെയ്റ്റ് തുറന്നുകൊടുത്തു.
അപ്പോൾ ഗെയ്റ്റ്‌മേൻ ഇങ്ങനെ പിറുപിറുക്കുന്നുണ്ടായിരുന്നു.
"നീയും വരും ഇവിടെ....... നിനക്കും വാർദ്ധക്യമുണ്ടല്ലോ... !"