2013, ജൂലൈ 27, ശനിയാഴ്‌ച

ചില്ല്‌


"എൻ കൈ തട്ടിയുടഞ്ഞൊരീ-
കണ്ണാടിച്ചില്ലുകൾ
പെണ്ണേ ! നിൻ ചാരിത്ര്യത്തോടുപമിക്കട്ടെ ഞാൻ"
ഇവ്വണ്ണം ചോദിച്ചു
പരിഹസിച്ചു ചിരിച്ചവന്റെ
ഇടനെഞ്ചിലേക്കാഞ്ഞാഞ്ഞിറങ്ങി
പൊട്ടിച്ചിരിച്ചു ഞാൻ
മറുമൊഴി ചൊല്ലി:
"ചില്ലാണു ഞാൻ, 
ഏറ്റം ഭംഗിയേറീടും ചില്ല്‌ !
കാത്തു സൂക്ഷിക്കുകിൽ
എന്നെത്തന്നെ നൽകും,
എന്നിൽ നീ നിറഞ്ഞുനിൽക്കും
തട്ടിയുടയ്ക്കുകിലോ
കുത്തിയിറങ്ങും ഞാൻ
നിന്നിലവസാനശ്വാസം
നിലയ്ക്കുംവരെ"




2013, ജൂലൈ 26, വെള്ളിയാഴ്‌ച

പ്രണയമഴ




നിലാവുള്ള രാത്രിയിൽ
പെയ്തിറങ്ങുന്ന
ചാറ്റൽമഴപോലെ പ്രണയം
മനസ്സ്‌ തുടിക്കുന്നൂ, ആ മഴയിൽ
ഞാൻ നനഞ്ഞു കുളിരുന്നു.
എന്റെ കൺകളിലൂടെ
ആനന്ദാശ്രുക്കൾ പൊഴിയുന്നു
ഒരു നർത്തകിതൻ ലാസ്യത്തോടെ
ആ മഴയെന്നെ പൊതിയുമ്പോൾ
ചോദിച്ചുപോയീ ഞാൻ
വൈകിയതെന്തേ പ്രിയേ നീ...?
ഉള്ളിലെഴുമാനന്ദമോടെ
കൺകുളിർന്ന കണ്ണീരോടെ
പ്രാർത്ഥിച്ചുപോയീ ഞാൻ
ഈ മഴ തോരാതിരുന്നെങ്കിൽ.....!
അമ്മതൻ കൈ വിടുവിച്ച്‌
മുത്തശ്ശിതൻ വിലക്ക്‌ കേൾക്കാതെ
മുറ്റത്തിറങ്ങുന്ന പൈതലേപ്പോൽ
ഞാനും.... മഴയിലേക്ക്‌ കുതിച്ചു....
അനുനിമിഷം കഴിയവെ
ആ മഴ തന്റെ ലാസ്യം വെടിഞ്ഞ്‌,
നിമിഷം വിനാ
രൗദ്രത്തെ കൈയിലേന്തി
ഭയന്നു ഞാൻ പേടിച്ചകന്നുമാറി
ദൂരെ നിന്നാക്കാഴ്ച നോക്കി നിന്നു...
എന്റെ കൺകൾ..
ആകണ്ണീരിന്നഗ്നി ലാവയായ്‌
വീണെൻ മുഖം വികൃതമാകുന്നു
കണ്ണാടികൾ എന്നെനോക്കി
പരിഹസിച്ചു ചിരിക്കുന്നു...
എന്നിൽനിന്നും ഞാൻ
അകന്നു പോകുന്നു...
മഴ ദൂരെ തകർത്തുപെയ്യുന്നു....
പ്രണയത്തെ ഞാൻ വെറുത്തുപോകുന്നു...