2013, ജനുവരി 30, ബുധനാഴ്‌ച

സോദരീ നിനക്കായ്‌





കണ്മുന്നിൽ നിറയുന്ന നിന്മുഖം കാണവെ
അകക്കണ്ണിൽ നുരയുന്നു നൊമ്പരം
അകതാരിലെരിയുന്നൂ തീക്കനൽ
ഓടുന്ന വണ്ടിയിൽ, നിന്നെയാകശ്മലൻ
നിർദ്ദയം ഹാ! പിച്ചിച്ചീന്തിയല്ലേ ?
കപട സംസ്ക്കാര ചിത്തരോ നിർദ്ദയം
തൻ കാര്യം നോക്കി നിന്നുവല്ലേ?
നെറികെട്ടൊരാ പേനായയ്ക്കു മുന്നിൽ
മാനത്തിനായി നീ പൊരുതിയല്ലേ?
മാപ്പു തന്നീടുക, നിൻ ദീനരോദനമെൻ
ബധിര കർണ്ണത്തിൽ പതിഞ്ഞതില്ല
'ചത്തില്ലേ?' യെന്നവൻ ചോദിച്ച മാത്രയിൽ
കുത്തിമലർത്താൻ കഴിഞ്ഞതില്ല,
ആ നീചൻ തന്നുടെ നിഷ്ഠുര കാമത്തെ
കൊത്തിയരിയുവാൻ കഴിഞ്ഞതില്ല,
എങ്കിലും സോദരീ, പറയട്ടെ ഞാനിന്ന്‌
തോരാതെ പെയ്യുമീ അക്ഷികൾ സാക്ഷിയായ്‌
'ഈർച്ചവാളിന്റെ മൂർച്ചയുണ്ടെൻ കൈയിൽ,
കരിങ്കല്ലുറപ്പുള്ള മനസ്സുമുണ്ട്‌,
ഉയിരകലുവോളം ഞാൻ കാവൽ നിന്നിടും,
സോദരിമാർ തന്റെ മാനം കാക്കും'

2013, ജനുവരി 28, തിങ്കളാഴ്‌ച

ശിഖണ്ഡി




പിഴച്ചവളെ
തെരുവിലിട്ട്‌,
പിഴപ്പിച്ചവൻ
കല്ലെറിയുന്നു....
ജന്മം കൊണ്ടവളെ
ജന്മം കൊടുത്തവൻ
ഹനിക്കുന്നു...
നിഴലായ്‌ വന്നവളെ
കൈ പിടിച്ചവൻ
കൊത്തിയരിയുന്നു...
ജനനിയുടെ ജനനേന്ദ്രിയത്തിലേക്ക്‌
കാമത്തിന്റെ കമ്പിപ്പാരകളെ
കുത്തിയിറക്കുന്നു...
കണ്ണടയ്ക്കുമ്പോൾ
ചുറ്റിലും പേനായ്ക്കൾ
ചീറിയടുക്കുന്നു....
സ്ത്രീത്വമാണെന്റെ ശാപമെന്ന്‌
ഞാൻ തിരിച്ചറിയുന്നു
എന്റെ സ്ത്രീത്വത്തെ
വലിച്ചെറിഞ്ഞ്‌,  സ്വയം
ഒരു 'ശിഖണ്ഡി'യായ്ത്തീരുവാൻ
ഞാൻ കൊതിച്ചുപോകുന്നു....

2013, ജനുവരി 24, വ്യാഴാഴ്‌ച

സ്നേഹം





ഞാൻ നിന്റെ മനസ്സിനെ സ്നേഹിച്ചു,
നീ എന്റെ ശരീരത്തെയും..
നമ്മൾ പിരിഞ്ഞു.
എന്റെ ദേഹം മണ്ണിൽ ലയിച്ചു,
മനസ്സ്‌ നിന്നിലും.