2013, ഏപ്രിൽ 24, ബുധനാഴ്‌ച

ഒരിക്കൽക്കൂടി നീ പാടൂ




ഒരിക്കൽക്കൂടി നീ പാടൂ
എന്മൗനദു:ഖങ്ങൾ പങ്കുവയ്ക്കൂ
മനസ്സിൻ ജാലകം 
തുറന്നു ഞാൻ വച്ചിടാം
എൻ മനോവാടിയിൽ 
വിരുന്നു വരൂ..
ശോകപുഷ്പങ്ങൾ
വിരിയുമെൻ വാടിയിൽ
ആനന്ദമലരായി നീ വിടരൂ...
നിന്നിളം ചുണ്ടിലെ
വേണുനാദം കൊണ്ടെൻ
ഹൃത്തിലെ വേദന നീയകറ്റൂ....
എന്നുമെൻ ജീവനിൽ 
ചേർന്നു നിൽക്കൂ



2013, ഏപ്രിൽ 9, ചൊവ്വാഴ്ച

വിഷുക്കൈനീട്ടം




കണ്ണടച്ച്‌ ഞാൻ തുറന്നപ്പോ-
ഴേക്കുമെൻ ചുറ്റിലുമങ്ങിരുട്ടായി
കാഴ്ച്ചയേകേണ്ട താതനെല്ലാ-
മിട്ടെറിഞ്ഞങ്ങു യാത്രയായ്‌
ഒരുരൂപ,മൊരുനിറം ചുറ്റിലും,
ഒരു ശബ്ദം, പതം പറച്ചിലും, കരച്ചിലും

"കരയരുത്‌, തളരരുത്‌, നീയാണിനി-
യിവർക്കഭയവും, കരുത്തും"
ആരോ ഓതിയെൻ കർണ്ണത്തി-
ലതെന്റെ കർണ്ണഭിത്തികൾ
തുളച്ചെൻ ഹൃദയത്തെ
കാൽക്കീഴിലടക്കി നിർത്തി.
ഒന്നും മിണ്ടാതെ, കൺകൾ നിറയാതെ,
ഹൃദയത്തിൽ പേമാരി പെയ്യുമ്പോഴും
ഞാൻ മൂകയായ്‌....

ഒരുവേള വീണ്ടും വിളിച്ചവരെന്നെ
എന്റെയച്ഛനെ അന്ത്യയാത്രയയക്കുവാൻ
ഒരുനോക്കുപോലും കണ്ടതില്ല
അതിന്മുമ്പെന്റെ കൺകളടഞ്ഞു,
ഞാൻ താഴേക്കു നിപതിച്ചുപോയ്‌
ആരൊക്കെയോ വന്നെന്നെ താങ്ങിയെടുത്തു
പിന്നാരൊക്കെയോ നീർ കുടഞ്ഞു
വീണ്ടും തിരിച്ചു വന്നൂ നശിച്ച ബോധമെൻ
കൺകളാർത്തിരമ്പി
ഞാൻ തേങ്ങിപ്പോയി...........

വീണ്ടും വന്നൂ താക്കീതുപോലെയാശബ്ദം
കാതുകളിലശനിപാതമായ്‌
"കരയരുത്‌, തളരരുത്‌,നീയാണിനി-
യിവർക്കഭയവും, കരുത്തും"
നിന്നൂ തടകെട്ടിയപോലെന്റെ കണ്ണീർ
ഹൃത്തിൽ കൊടുംകാറ്റങ്ങാഞ്ഞുവീശി
കണ്ണടച്ചു ഞാനേവം മുനിപോലിരിക്കവെ
എന്നന്തരംഗത്തിലിരുന്നച്ഛൻ ചിരിക്കുന്നൂ...

'നന്നായച്ഛാ ! വിഷുക്കൈനീട്ട-
മീയോമനമകൾക്കച്ഛനേകി-
യൊരന്ത്യ സമ്മാനം ....!'