2013 ജൂലൈ 27, ശനിയാഴ്‌ച

ചില്ല്‌


"എൻ കൈ തട്ടിയുടഞ്ഞൊരീ-
കണ്ണാടിച്ചില്ലുകൾ
പെണ്ണേ ! നിൻ ചാരിത്ര്യത്തോടുപമിക്കട്ടെ ഞാൻ"
ഇവ്വണ്ണം ചോദിച്ചു
പരിഹസിച്ചു ചിരിച്ചവന്റെ
ഇടനെഞ്ചിലേക്കാഞ്ഞാഞ്ഞിറങ്ങി
പൊട്ടിച്ചിരിച്ചു ഞാൻ
മറുമൊഴി ചൊല്ലി:
"ചില്ലാണു ഞാൻ, 
ഏറ്റം ഭംഗിയേറീടും ചില്ല്‌ !
കാത്തു സൂക്ഷിക്കുകിൽ
എന്നെത്തന്നെ നൽകും,
എന്നിൽ നീ നിറഞ്ഞുനിൽക്കും
തട്ടിയുടയ്ക്കുകിലോ
കുത്തിയിറങ്ങും ഞാൻ
നിന്നിലവസാനശ്വാസം
നിലയ്ക്കുംവരെ"




2013 ജൂലൈ 26, വെള്ളിയാഴ്‌ച

പ്രണയമഴ




നിലാവുള്ള രാത്രിയിൽ
പെയ്തിറങ്ങുന്ന
ചാറ്റൽമഴപോലെ പ്രണയം
മനസ്സ്‌ തുടിക്കുന്നൂ, ആ മഴയിൽ
ഞാൻ നനഞ്ഞു കുളിരുന്നു.
എന്റെ കൺകളിലൂടെ
ആനന്ദാശ്രുക്കൾ പൊഴിയുന്നു
ഒരു നർത്തകിതൻ ലാസ്യത്തോടെ
ആ മഴയെന്നെ പൊതിയുമ്പോൾ
ചോദിച്ചുപോയീ ഞാൻ
വൈകിയതെന്തേ പ്രിയേ നീ...?
ഉള്ളിലെഴുമാനന്ദമോടെ
കൺകുളിർന്ന കണ്ണീരോടെ
പ്രാർത്ഥിച്ചുപോയീ ഞാൻ
ഈ മഴ തോരാതിരുന്നെങ്കിൽ.....!
അമ്മതൻ കൈ വിടുവിച്ച്‌
മുത്തശ്ശിതൻ വിലക്ക്‌ കേൾക്കാതെ
മുറ്റത്തിറങ്ങുന്ന പൈതലേപ്പോൽ
ഞാനും.... മഴയിലേക്ക്‌ കുതിച്ചു....
അനുനിമിഷം കഴിയവെ
ആ മഴ തന്റെ ലാസ്യം വെടിഞ്ഞ്‌,
നിമിഷം വിനാ
രൗദ്രത്തെ കൈയിലേന്തി
ഭയന്നു ഞാൻ പേടിച്ചകന്നുമാറി
ദൂരെ നിന്നാക്കാഴ്ച നോക്കി നിന്നു...
എന്റെ കൺകൾ..
ആകണ്ണീരിന്നഗ്നി ലാവയായ്‌
വീണെൻ മുഖം വികൃതമാകുന്നു
കണ്ണാടികൾ എന്നെനോക്കി
പരിഹസിച്ചു ചിരിക്കുന്നു...
എന്നിൽനിന്നും ഞാൻ
അകന്നു പോകുന്നു...
മഴ ദൂരെ തകർത്തുപെയ്യുന്നു....
പ്രണയത്തെ ഞാൻ വെറുത്തുപോകുന്നു...


2013 മേയ് 5, ഞായറാഴ്‌ച

ഡയറി





നീലക്കവറുള്ള,
വെള്ളയിൽ കറുപ്പു
വരകളേന്തിയ
കടലാസുകളോടുകൂടിയ
എന്റെ ഡയറിയിൽ,
ഹൃദയച്ചുകപ്പിന്റെ
അക്ഷരങ്ങൾ
ഇന്നു ഞാൻ കുറിച്ചിട്ടു
നിനക്കു മാത്രം വേണ്ടി......

2013 ഏപ്രിൽ 24, ബുധനാഴ്‌ച

ഒരിക്കൽക്കൂടി നീ പാടൂ




ഒരിക്കൽക്കൂടി നീ പാടൂ
എന്മൗനദു:ഖങ്ങൾ പങ്കുവയ്ക്കൂ
മനസ്സിൻ ജാലകം 
തുറന്നു ഞാൻ വച്ചിടാം
എൻ മനോവാടിയിൽ 
വിരുന്നു വരൂ..
ശോകപുഷ്പങ്ങൾ
വിരിയുമെൻ വാടിയിൽ
ആനന്ദമലരായി നീ വിടരൂ...
നിന്നിളം ചുണ്ടിലെ
വേണുനാദം കൊണ്ടെൻ
ഹൃത്തിലെ വേദന നീയകറ്റൂ....
എന്നുമെൻ ജീവനിൽ 
ചേർന്നു നിൽക്കൂ



2013 ഏപ്രിൽ 9, ചൊവ്വാഴ്ച

വിഷുക്കൈനീട്ടം




കണ്ണടച്ച്‌ ഞാൻ തുറന്നപ്പോ-
ഴേക്കുമെൻ ചുറ്റിലുമങ്ങിരുട്ടായി
കാഴ്ച്ചയേകേണ്ട താതനെല്ലാ-
മിട്ടെറിഞ്ഞങ്ങു യാത്രയായ്‌
ഒരുരൂപ,മൊരുനിറം ചുറ്റിലും,
ഒരു ശബ്ദം, പതം പറച്ചിലും, കരച്ചിലും

"കരയരുത്‌, തളരരുത്‌, നീയാണിനി-
യിവർക്കഭയവും, കരുത്തും"
ആരോ ഓതിയെൻ കർണ്ണത്തി-
ലതെന്റെ കർണ്ണഭിത്തികൾ
തുളച്ചെൻ ഹൃദയത്തെ
കാൽക്കീഴിലടക്കി നിർത്തി.
ഒന്നും മിണ്ടാതെ, കൺകൾ നിറയാതെ,
ഹൃദയത്തിൽ പേമാരി പെയ്യുമ്പോഴും
ഞാൻ മൂകയായ്‌....

ഒരുവേള വീണ്ടും വിളിച്ചവരെന്നെ
എന്റെയച്ഛനെ അന്ത്യയാത്രയയക്കുവാൻ
ഒരുനോക്കുപോലും കണ്ടതില്ല
അതിന്മുമ്പെന്റെ കൺകളടഞ്ഞു,
ഞാൻ താഴേക്കു നിപതിച്ചുപോയ്‌
ആരൊക്കെയോ വന്നെന്നെ താങ്ങിയെടുത്തു
പിന്നാരൊക്കെയോ നീർ കുടഞ്ഞു
വീണ്ടും തിരിച്ചു വന്നൂ നശിച്ച ബോധമെൻ
കൺകളാർത്തിരമ്പി
ഞാൻ തേങ്ങിപ്പോയി...........

വീണ്ടും വന്നൂ താക്കീതുപോലെയാശബ്ദം
കാതുകളിലശനിപാതമായ്‌
"കരയരുത്‌, തളരരുത്‌,നീയാണിനി-
യിവർക്കഭയവും, കരുത്തും"
നിന്നൂ തടകെട്ടിയപോലെന്റെ കണ്ണീർ
ഹൃത്തിൽ കൊടുംകാറ്റങ്ങാഞ്ഞുവീശി
കണ്ണടച്ചു ഞാനേവം മുനിപോലിരിക്കവെ
എന്നന്തരംഗത്തിലിരുന്നച്ഛൻ ചിരിക്കുന്നൂ...

'നന്നായച്ഛാ ! വിഷുക്കൈനീട്ട-
മീയോമനമകൾക്കച്ഛനേകി-
യൊരന്ത്യ സമ്മാനം ....!'


2013 മാർച്ച് 24, ഞായറാഴ്‌ച

വാർദ്ധക്യം





"അമ്മേ" !
ആ വിളി കേട്ട്‌ അടുക്കളയിൽനിന്നും ഒരു സ്ത്രീ പുറത്തേക്ക്‌ വന്നു.  കറുത്തു മെലിഞ്ഞ്‌ ഏതാണ്ട്‌ എഴുപത്‌ വയസ്സോളം വരുന്ന ഒരു സ്ത്രീ.
"അമ്മയെ വിളിച്ചോ മോനേ ?"
ആ സ്ത്രീ ദീനസ്വരത്തിൽ ചോദിച്ചു.
"വിളിച്ചു"
അയാളുടെ സ്വരം പരുഷമായിരുന്നു.
"അമ്മ ഒരു സ്ഥലം വരെ എന്റെകൂടെ വരണം. അമ്മയുടെ സാധനങ്ങളെല്ലാം എടുത്തോളൂ".
എവിടേക്കാ എന്നൊരു ചോദ്യം അവർ ചോദിച്ചില്ല.
അയാൾ അവരുടെ വസ്ത്രങ്ങൾ പായ്ക്ക്‌ ചെയ്ത്‌ കാറിൽ കയറി. അപ്പോഴേക്കും അമ്മയും വന്നു .
അമ്മ വലിയ വിദ്യാഭ്യാസം നേടിയസ്ത്രീയല്ല. മകന്റെയും മകളുടെയും ഫ്രൻഡ്‌സൊക്കെ വീട്ടിൽ വരുന്നതാണ്‌. അമ്മയ്ക്ക്‌ അവരോട്‌ പെരുമാറാനറിയില്ലെന്ന്‌ പലപ്പോഴും മക്കൾ പരാതിപ്പെട്ടതായി അയാൾ ഓർത്തു. മക്കൾക്കുമാത്രമല്ല, ഭാര്യയ്ക്കും തന്റെ അമ്മയെപ്പറ്റി പരാതികൾ ഈയിടെയായി കൂടുതലാണ്‌. തനിക്കെന്തു ചെയ്യാനൊക്കും ?
ഒടുവിൽ സുഹൃത്തുക്കളാണ്‌ ഈ വഴി പറഞ്ഞുതന്നത്‌. ഇന്നത്തെക്കാലത്ത്‌ ഇതൊന്നും അത്ര വലിയ കുറ്റമല്ല.
വണ്ടി ഒരു വലിയ ബിൽഡിംഗിനു മുന്നിൽ നിർത്തി. അയാൾ ഇറങ്ങി. ഒപ്പം അമ്മയേയും ഇറക്കി. അമ്മ ചുറ്റുപാടും കൗതുകത്തോടെ കണ്ണോടിച്ചു. തന്നെപ്പോലെ എത്രയോപേർ.
അയാൾ അമ്മയേയുംകൂട്ടി ആ വലിയ ബിൽഡിംഗിലെ ഒരു റൂമിലേക്ക്‌ ചെന്നു. അവിടെയിരിക്കുന്ന ആളോട്‌` എന്തൊക്കെയോ പറഞ്ഞ്‌ അമ്മയേയുംകൂട്ടി മറ്റൊരു റൂമിലേക്ക്‌ പോയി.
"അമ്മേ ! അമ്മയിനി ഇവിടെയാണ്‌ താമസിക്കാൻ പോകുന്നത്‌. വിരോധമൊന്നുമില്ലല്ലോ ? ഇവിടെ അമ്മയോട്‌ കൂട്ടുകൂടാൻ ഒരുപാട്‌ പേർ കാണും."
അയാൾ തിരിഞ്ഞു നടന്നു.
അമ്മ കരയാൻപോലുമാകാതെ തരിച്ചു നിന്നു.
അയാൾ കാറിൽ കയറി. കാർ സ്റ്റാർട്ട്‌ ചെയ്തു.
ഗെയ്റ്റ്‌മേൻ ഗെയ്റ്റ്‌ തുറന്നുകൊടുത്തു.
അപ്പോൾ ഗെയ്റ്റ്‌മേൻ ഇങ്ങനെ പിറുപിറുക്കുന്നുണ്ടായിരുന്നു.
"നീയും വരും ഇവിടെ.......     നിനക്കും വാർദ്ധക്യമുണ്ടല്ലോ... !"


2013 മാർച്ച് 18, തിങ്കളാഴ്‌ച

അവനും അവളും




പ്രാണനാഥൻ
അന്ധനെന്നുകണ്ട്‌
സ്വസുഖം ത്യജിച്ച്‌,
അന്ധതയെ സ്വയം വരിച്ച്‌
അവൾ "പതിവ്രത"യായി....
പാതിവ്രത്യം അവളുടെ ധർമ്മമത്രെ........!!?
വിധിക്കപ്പെട്ട ധർമ്മങ്ങളിൽ
"പത്നീവ്രതം" ഇല്ലാത്തതിനാലാകണം
ബഹുഭാര്യാത്വം അവന്റെ
വിനോദമായി തീർന്നത്‌...