2014, ഡിസംബർ 28, ഞായറാഴ്‌ച

ഇന്നിന്റെ പാട്ട്



കേൾപ്പുണ്ടോ പഥികരേ, അങ്ങങ്ങ് ദൂരെയായ്
കാടിന്റെ പാട്ട്..... ആ കാടർതൻ പാട്ട്.
എന്തേ പാടുന്നു കാട്ടുമക്കൾ
അവരെന്തേ കേഴുന്നു നമ്മളോടായ് ?
അന്നമില്ലെന്നോ, വെള്ളമില്ലെന്നോ,
വസ്ത്രമില്ലെന്നോ, കുടിലില്ലയെന്നോ..
ഇനി, കുടിയേറിപ്പാർക്കുവാൻ ഇടമില്ലയെന്നോ..
എന്തേ പാടുന്നു കാട്ടുമക്കൾ
എന്തേ കേഴുന്നു നമ്മളോടായ്...
ആരാണ്‌ കൂട്ടരേ കാട്ടിന്റെ മക്കൾ
പണ്ടടവി അയോദ്ധ്യയായ്‌ കണ്ടവരോ,
കാടിനെ അമ്മയായ് കാത്തവരോ,
മാനുകൾ പക്ഷികൾ സിംഹങ്ങളെല്ലാം
ഒരമ്മതൻ മക്കളായ് ചൊന്നവരോ ?
ആരാണ്‌ കൂട്ടരേ കാടിന്റെ മക്കൾ
കാർമുകിൽനീരിനെ കാടിന്റെ ഉറവയെ
ഹൃത്തിന്റെ രക്തമായ് കാത്തവരോ
ചന്ദനം,ആല്‌,പേരാല്‌, തേക്കാകിലും,
ഈട്ടി തുടങ്ങിയ വൃക്ഷങ്ങളാകിലും
മരമൊരു വരമെന്നുറക്കവെ ചൊല്ലി
നെഞ്ചോട് ചേർത്തവർ കാടിന്റെ മക്കൾ
അന്നമില്ലെങ്കിലും വസ്ത്രമില്ലെങ്കിലും
പാർപ്പിടം ഭൂമിയതൊന്നുമില്ലെങ്കിലും
കാടിനെ കാടായി മാറ്റുവാൻ കാട്ടിലായ്
കൂര പണിതവർ.....
മണ്ണിനെ മണ്ണായി നിർത്തുവാൻ
മണ്ണിലിറങ്ങി പണിതവർ.....
കാടിനെ മണ്ണിനെ കുന്നിനെ പിന്നെ
കാട്ടുപുൽത്തകിടിയെ ജീവനായ് കാത്തവർ...
കൂട്ടരേ, ഇവരാണ്‌ കാടിന്റെ മക്കൾ
ഇവരാണ്‌ കാടിന്നവകാശികൾ...
ഉണ്ണാനുറങ്ങാൻ കൃഷിചെയ്യാനിന്നിതാ
നമ്മൾതൻ മുന്നിലായ് കാത്തുനില്പ്പൂ
എന്തിന്റെ പേരിൽ നാം നീതി നിഷേധിപ്പൂ
എന്തിന്റെ പേരിൽ നാമിവരെ പഴിപ്പൂ ?
മഴയത്തു നിർത്തി നാം, വെയിലത്തു നിർത്തി നാം
പട്ടിണിക്കിട്ടു നാം പരിഹസിച്ചു
അടിമകളല്ലിയീ കാടിന്റെ മക്കൾ
ബധിരരേ നിങ്ങൾ തിരിച്ചറിയൂ...
സ്വന്തമസ്തിത്വവുമൊരുപിടി മണ്ണും
അതിനുമവകാശമില്ലയെന്നോ
ഇവരില്ലെയെങ്കിൽ വനം നശിക്കും
ഇന്നിവരില്ലയെങ്കിൽ മഴ മുടങ്ങും
പഥികരേ.... കേൾക്കണം....
ഇങ്ങിങ്ങടുത്തായ് കാടിന്റെ പാട്ട്
ഈ നാടിന്റെ പാട്ട്.
ഇവരെ മനുഷ്യരായ് കണ്ടീടുക
കരുണതൻ വാതിൽ തുറന്നീടുക
അടിമകളല്ലിവർ കാടിന്റെയുടമകൾ
കാവലായ് നമ്മളും നിന്നീടുക....
പഥികരേ കേൾക്കുക...
ഇങ്ങിങ്ങടുത്തായ്,
ഇന്നിന്റെ പാട്ട്....
നാളെയുടെ പാട്ട്...
നമ്മൾതൻ പാട്ട്....
നന്മതൻ പാട്ട്....

2014, ഒക്‌ടോബർ 15, ബുധനാഴ്‌ച

ഒരു പൊൻപ്രഭാതം ഹാ! കാത്തുനില്പ്പൂ



പകലാകുമംഗന പോയിമറഞ്ഞെന്നോ ?
പകലോനെനിക്കിന്നു തുണയില്ലെന്നോ ?
സന്ധ്യ നീ വന്നുവോ..., സാന്ത്വനംതന്നുവോ ?
സായന്തനത്തിന്റെ പടിവാതിലിൽ...
നന്മതന്നക്ഷരം നാക്കിൽ കുറിച്ചൊരെ-
ന്നമ്മതൻ വാത്സല്യശോഭയോടെ
വന്നുനില്പ്പുണ്ടു നീ, വൃദ്ധനാമെന്നുടെ
ഊന്നുവടിക്കൊരു താങ്ങുമായി....

“ഇനിയുണ്ട്‌ കാതങ്ങളേറെയെന്നാകിലും,
ഈയിരുൾപ്പാതയിൽ നീ തനിച്ചും...
കുഞ്ഞേ ഭയം വേണ്ട,  നന്മകൾ തുണയായി
വരുമോരോ വഴിയിലും വെട്ടമേകാൻ
ഇടറി നീ വീഴ്കിലോ നിൻ പുണ്യകർമ്മങ്ങൾ
മറുകൈതൻ താങ്ങുമായ് വന്നുചേരും
ഒട്ടുമേ ധൃതി വേണ്ട, പതിയെ നടക്കുക
ഉണ്ടൊരു പകലങ്ങു ദൂരെയായി
ഈ ഇരുൾക്കാട്ടിൽ നിൻ പൂർവ്വമാം കർമ്മങ്ങൾ
പാപപുണ്യങ്ങളായ് പിൻ തുടരും
പാപമോ മുള്ളായി പാതയിൽ വീഴുമ്പോൾ
പുണ്യമാ പാദത്തിൻ രക്ഷയാകും
പതിയെ നടക്കുമ്പോൾ പലതും മനസ്സിലായ്
പതിവുപോൽ മിന്നിമറഞ്ഞുപോകും.....
പല രൂപം, പല നിറം, പലതുണ്ട്‌ കാര്യങ്ങൾ
പലകുറി പിന്നോട്ട്‌ നോക്കുവാനായ്
എങ്കിലും കുഞ്ഞേ നീ മുന്നോട്ട്‌ പോകുക,
സങ്കടം വേണ്ട, കരഞ്ഞിടേണ്ട
കൂടെയുണ്ടായവർ, കൂട്ടായ് നടന്നവർ
എല്ലാം മനസ്സിന്റെ തോന്നൽ മാത്രം...
ഈ ഇരുൾക്കാട്ടിലൂടേകനായ് പോകണം
വിട ചൊല്ലിടട്ടേ ഞാൻ, സമയമായി.....
ഓർക്കുക കുഞ്ഞേ നീ, ഈക്കാട്ടിന്നപ്പുറം
ഒരു പൊൻപ്രഭാതം ഹാ ! കാത്തുനില്പ്പൂ.....“



2014, ഓഗസ്റ്റ് 18, തിങ്കളാഴ്‌ച

അഹല്ല്യ





അഹല്ല്യേ പൊറുക്കുക.....
നിൻ പാതിവ്രത്യത്തിന്നൊരു സമ്മാനം ...
അതാണീ ശിലാജന്മം

അഹല്ല്യേ മറക്കുക
ദേവപതിക്ക്‌ ശാപമോക്ഷം
ദേവപദത്തിൻ ബലത്തിലത്രെ

അഹല്ല്യേ ചിരിക്കുക
പതിവ്രതയെങ്കിലും
നിനക്കു  മോക്ഷം
പരപുരുഷപാദസ്പർശത്താൽ മാത്രം ....

2014, ജൂലൈ 25, വെള്ളിയാഴ്‌ച

ഊർമ്മിള




പാരിൽ പ്രശസ്തമാം രാമായണത്തിൽ
പാടേ മറന്നൊരേടാണ്‌ ഞാൻ
ലക്ഷ്മണപത്നി മിഥിലാപുത്രി.
സോദരസ്നേഹത്തിൻ മൂർത്തിയായ് ലക്ഷ്മണൻ
ജ്യേഷ്ഠനെ അനുഗമിക്കുന്നേരം
കൂടെ ഗമിക്കുവാൻ പതിതൻ അനുചരയാകുവാൻ
ഏറ്റം കൊതിച്ചവൾ, അനുമതി തന്നീല,,,,,,
പതിവാക്കുകേട്ടു ഞാൻ പതിനാലുസംവത്സരം
അന്ത:പുരത്തിലിരുട്ടിൽ കഴിഞ്ഞവൾ
ധർമ്മമൂർത്തി ശ്രീരാമൻ സത്യസ്വരൂപൻ
പിതാവിൻ വാക്ക്‌പാലകൻ
സീത പതിവ്രത, പതിതൻ ദു:ഖ മാർഗെ
കൂടെ ചരിച്ചവൾ,
അടവി അയോദ്ധ്യയായ് നിനച്ചവൾ
ലക്ഷ്മണനോ ത്യാഗമൂർത്തി, 
സോദരസ്നേഹത്തിൻ പ്രതീകസൂര്യൻ
ഭരതനും ശത്രുഘ്നനും, 
ദശരഥനും കൌസല്യയും,
കൈകേയിയും സുമിത്രയും, 
ഭക്തഹനുമാനും വാനരസേനയും
രാവണരാക്ഷസാദികളും
രാമായണത്തിന്നേടു പങ്കിട്ടവർ
ഊർമ്മിള ഞാൻ, അന്ത:പുരത്തിനകത്ത്‌....
നെടുവീർപ്പിനുള്ളിൽ.... സ്വയം മറന്നവൾ.
പാരിൽ പ്രശസ്തമാം രാമായണത്തിൽ
പാടേ മറന്നൊരേട്‌...............

2014, ജൂലൈ 4, വെള്ളിയാഴ്‌ച

ചിത്രം





അവനൊരു ചിത്രകാരൻ,
രണ്ടു സമാന്തരരേഖകളാൽ
വരച്ച ചിത്രം........
എന്റെ ജീവിതം !

2014, ജൂൺ 30, തിങ്കളാഴ്‌ച

മഴയോർമ്മ



മനസ്സിന്റെ മച്ചകത്തിൽ
ഓർമ്മയുടെ ചോർച്ച !
ഇടവമാസത്തിലെ പാതിക്ക്‌
അമ്മയുടെ കണ്ണുനീർ നനവ്‌
കർക്കടകത്തിലെ മുഴുപ്പിന്‌
അച്ഛന്റെ നെഞ്ചിലെ മിടിപ്പ്‌
അമ്മയുടെ കണ്ണീരും,
അച്ഛന്റെ മിടിപ്പും
കാലം മാറിപ്പെയ്യുന്ന
ഈ മഴയ്ക്കുള്ള എന്റെ 
ഓർമ്മസംഗീതം !

2014, ജൂൺ 5, വ്യാഴാഴ്‌ച

കിളി



മനസ്സിൻ ചില്ലയിൽ
കൂടുകൂട്ടിയൊരെൻ കിളിയെ
പറിച്ചെടുത്തു നീ
ഞെരിച്ചു കൊന്നില്ലേ ?
ഉറക്കെ കരഞ്ഞു ഞാൻ
തളർന്നു വീണപ്പോൾ
മുഖം തിരിച്ചു നീ
നടന്നകന്നില്ലേ ?
ജയം നിനക്കെന്ന്‌
നിനച്ചുവോ വിധി
കിളിതൻ കൂടും
ഒരു പൊൻമുട്ടയും
ഇന്നുമുണ്ടെന്റെ
മനസ്സിൻ ചില്ലയിൽ
നാളെയൊരു പൊൻകിളി
എനിക്കായ് പാടും
നീയതു കേൾക്കാൻ
കാത്തിരിക്കുക

2014, മേയ് 30, വെള്ളിയാഴ്‌ച

അവൻ



ആദ്യം............... 

എന്റെ വാക്കുകൾ
അവന്റെ കാതുകൾക്ക്‌ കിളിമൊഴി
എന്റെ രൂപം
അവന്റെ കൺകൾക്ക്‌ നിറവസന്തം
അവന്റെ ഗീതങ്ങൾ
എന്നിലെ വർഷമേഘങ്ങൾ...............

അന്ത്യത്തിലെ തിരിച്ചറിവ്‌........

അവൻ ബധിരനാണ്‌,
അന്ധനാണ്‌.................
മൂകനാണ്‌......................

2014, മേയ് 18, ഞായറാഴ്‌ച

ചൂട്`



അച്ഛന്റെ അടിച്ചൂട്`
അമ്മയുടെ കണ്ണീർച്ചൂട്`
ഭാര്യയുടെ സ്നേഹച്ചൂട്‌
മക്കളുടെ വിരഹച്ചൂട്`
വാർദ്ധക്യത്തിന്റെ
ഒറ്റപ്പെടൽച്ചൂട്`
മരണത്തിലെ മരവിപ്പിൽ
ചിതച്ചൂട്`

2014, ജനുവരി 15, ബുധനാഴ്‌ച

ഓർമ്മയ്ക്ക്‌





ഒരു മന്ദഹാസത്തിന്റെ ഓർമ്മയ്ക്ക്‌
എന്റെ മൌനം,
സ്നേഹസന്ദേശത്തിന്റെ ഓർമ്മയ്ക്ക്‌
ഒരു കണ്ണുനീർക്കണം,
ഒരു തലോടലിന്റെ ഓർമ്മയ്ക്ക്‌
ഈ ജീവിതം,
നിന്റെ മറവിയുടെ ഓർമ്മയ്ക്ക്‌
ഈ മരണം..........

2014, ജനുവരി 8, ബുധനാഴ്‌ച

വീട്‌



വിരലുകൾ നഷ്ടപ്പെട്ടവന്‌
വീടിന്റെ താക്കോൽ,
അധികാരം നഷ്ടപ്പെട്ടവന്‌
പൂമുഖത്തിണ്ണയിൽ അഭയം,
അമ്മയെ കൊന്നവന്‌
അച്ഛന്റെ  സ്നേഹവാത്സല്യം,
ഭാര്യയെ വിറ്റവന്‌
വീടിന്റെ അവകാശം,
വീടിനെ സ്നേഹിച്ചവന്‌
പട്ടടയിലെ ചിതയുടെ
എരിയുന്ന വേദന. !